വിണ്ണ് തൊടാൻ വെമ്പി പൂരപ്പന്തലുകൾ
text_fieldsതൃശൂർ: പൂരവശ്യതക്ക് മാറ്റുകൂട്ടുന്ന പന്തലുകൾ ഒരുങ്ങുന്നു. മണികണ്ഠനാലിൽ പാറമേക്കാവിന്റെയും നടുവിലാലിൽ തിരുവമ്പാടിയുടെയും പൂരപ്പന്തലുകളുടെ അവസാനവട്ട മിനിക്കുപണി പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ഇവ പണി പൂർത്തിയാക്കി ദീപാലംകൃതമാകുന്നതോടെ പൂരാവേശം കൊടിമുടി കയറും.
പന്തലിൽ വിരിയുന്ന കലാവസന്തത്തിന് മാറ്റുകൂട്ടാൻ ഉച്ചി മുതൽ താഴെവരെ ബൾബുകൾ കൂടി വിന്യസിക്കുന്നതോടെ പുരുഷാരത്തിനിത് സ്വപ്നപ്പന്തലുകളാവും. സാങ്കേതിക തികവിൽ ആകർഷകമായ സ്കെച്ചുകൾ തീർത്ത് കൃത്യമായ എൻജിനീയറിങ് മികവോടെയാണ് ഇവ ഒരുക്കുന്നത്.
ഉലച്ചിലോ വളവോ ചെരിവോ ഇല്ലാതെ അത്രമേൽ നിഷ്കർഷതയോടെ രണ്ടാഴ്ചയിൽ കൂടുതലായി പന്തൽ പണി തുടരുകയാണ്. ഉയർന്നുപൊങ്ങിയ പന്തലിൽ കയറി കനത്ത ചൂടിൽ നിർമാണ പ്രവർത്തനം വലിയ പ്രയാസകരമാണ്. എന്നിട്ടും വിണ്ണും മണ്ണും മനവും നിറയുന്ന തൃശൂർ പൂരത്തിന്റെ വശ്യമനോഹാര്യതക്ക് മാറ്റുകൂട്ടാൻ ഇരുവിഭാഗവും പാരമ്പര്യം ഏറെയുള്ള പന്തലുകാരെയാണ് നിർമാണത്തിന് ഏൽപ്പിച്ചിരിക്കുന്നത്.
തിരുവമ്പാടിക്ക് ചെറുതുരുത്തി മാളിയേക്കൽ സെയ്തലവി (50) ആണ് പന്തലൊരുക്കുന്നത്. കഴിഞ്ഞ 13 വർഷമായി തന്റെ ആരാധന പന്തൽ വർക്ക്സുമായി അദ്ദേഹം പൂരത്തിനുണ്ട്. 30 തൊഴിലാളികൾ രാവിലെ എട്ടു മുതൽ രാത്രി ഒമ്പത് വരെയാണ് പണിക്കുള്ളത്.
പന്തലിന്റെ ഉച്ചിയാണ് ഇപ്പോൾ ഒരുക്കുന്നത്. മകൻ ആർക്കിടെക്ട് ഹൈദരലിയുടെ ഡിസൈനിലാണ് ഗോപുരപന്തൽ നിർമാണം പുരോഗമിക്കുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തൃശൂർ പൂര പന്തൽ ഡിസൈൻ ചെയ്ത് ഞെട്ടിച്ച മകൻ ഇപ്പോഴും സഹായിയായുണ്ടെന്ന് സെയ്തലവി പറഞ്ഞു.
നെന്മാറ, മച്ചാട്, ഉത്രാളിക്കാവ് അടക്കം പൂരങ്ങൾക്ക് സ്ഥിരമായി പന്തലൊരുക്കുന്നത് ആരാധന ടീമാണ്. രണ്ട് ലക്ഷത്തോളം ഡിജിറ്റൽ ബൾബുകൾ ഉപയോഗിച്ചായിരിക്കും പന്തൽ പ്രകാശപൂരിതമാക്കുക. പുർണമായി ഡിജിറ്റൽ ബൾബ് ഉപയോഗിച്ചുള്ള ആദ്യ പന്തലാവും ഇക്കുറിയുണ്ടാവുക.
മണികണ്ഠനാലിൽ വിരിയുന്ന പന്തൽ ഒരുക്കുന്നത് ആറാട്ടുപുഴ മണുവത്ത് വീട്ടിൽ കൃഷ്ണകുമാർ (57) ആണ്. 15 പന്തൽ പണിക്കാരും 15 ലൈറ്റ് പണിക്കാരും അടക്കം 30 പേരാണ് നിർമാണത്തിനുള്ളത്. 26 വർഷമായി ഈ മേഖലയിൽ പണിയെടുക്കന്ന കൃഷ്ണകുമാറിന് ഇത് രണ്ടാം തവണയാണ് പൂരപ്പന്തൽ നിയോഗം.
രാവിലെ എട്ടിന് തുടങ്ങി രാത്രി ഏറെ വൈകി പണി അവസാനിക്കുമ്പോഴും പണിക്കാരിൽ ഒരാളായി അദ്ദേഹം കൂടെയുണ്ടാവും. ഒന്നരലക്ഷം എൽ.ഇ.ഡി ബൾബുകളാൽ ഔട്ടർ അടക്കം കൃത്യമായി തെളിഞ്ഞുകിട്ടുന്ന തരത്തിലാണ് പന്തൽ അലങ്കരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ആറാട്ടുപുഴ പൂരം അടക്കം മേഖലയിലെ പ്രസിദ്ധ പൂരങ്ങൾക്ക് പന്തലുകൾ ഒരുക്കുന്ന സംഘമാണിത്.
സ്ത്രീകൾക്ക് സുരക്ഷിതമായി പൂരം കാണാൻ ‘പിങ്ക്’ കേന്ദ്രങ്ങൾ
തൃശൂർ: പൂരം കാണാനെത്തുന്ന സ്ത്രീകളുടെ സുരക്ഷക്കും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുമായി സ്വരാജ് റൗണ്ടിന് സമീപം ‘പിങ്ക്’ സുരക്ഷിത കേന്ദ്രങ്ങൾ ഒരുക്കി സിറ്റി പൊലീസ്. പൂരം കാണാനെത്തുന്ന സ്ത്രീകൾ, മുലയൂട്ടുന്ന അമ്മമാർ, പ്രായമായ സ്ത്രീകൾ എന്നിവർക്കെല്ലാം ഉപകാരമാകുന്ന രീതിയിൽ സുരക്ഷ സൗകര്യങ്ങളും മുലയൂട്ടൽ കേന്ദ്രങ്ങളും ടോയ്ലറ്റ് സൗകര്യവും ഇവിടെ ഉണ്ടാകുമെന്ന് പൊലീസ് കമീഷണർ അങ്കിത് അശോകൻ അറിയിച്ചു.
ആവശ്യമെങ്കിൽ അൽപസമയം ഇവിടെ വിശ്രമിക്കുകയുമാകാം. സ്വരാജ് റൗണ്ടിനോട് ചേർന്ന് പ്രവർത്തിക്കുന്ന പൊതു, സ്വകാര്യ സ്ഥാപനങ്ങളോ സ്കൂളുകളോ കോളജുകളോ ആണ് താൽക്കാലിക പിങ്ക് കേന്ദ്രങ്ങളാവുക. ഇവിടെ മുഴുവൻ സമയവും വനിത പൊലീസ് ഉദ്യോഗസ്ഥരുടെ സേവനമുണ്ടാകും. സന്നദ്ധ സംഘടനകളുമായി ചേർന്ന് ലഘുപാനീയ വിതരണത്തിന് ശ്രമം നടത്തുന്നുണ്ട്.
വനിത സെൽ ഇൻസ്പെക്ടർ പി.വി. സിന്ധുവിനാണ് ചുമതല. പിങ്ക് സുരക്ഷിത കേന്ദ്രങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുമെന്ന് കമീഷണർ അറിയിച്ചു. ഫോൺ: സിറ്റി പൊലീസ് വനിത സെൽ - 0487 2420000, വനിത പൊലീസ് സ്റ്റേഷൻ - 0487 2420720, പൊലീസ് കൺട്രോൾ റൂം - 0487 2424193.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.