സുബ്രഹ്മണ്യം കടവ് സ്ലൂയിസ് നിർമാണം; 45 ലക്ഷത്തിന്‍റെ പദ്ധതി പാഴാകുന്നു
text_fieldsസുബ്രഹ്മണ്യം കടവ് സ്ലുയിസിൽ വാഴയിലവെച്ച് പ്രതിഷേധിക്കുന്ന യു.ഡി.എഫ് പ്രവർത്തകർ
കടപ്പുറം: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഷട്ടറുകൾ സ്ഥാപിക്കാതെ തിടുക്കത്തിൽ ഉദ്ഘാടനം നടത്തിയ ചേറ്റുവാപാടം സുബ്രഹ്മണ്യം കടവ് സ്ലൂയിസ് ഇനിയും പ്രവർത്തന സജ്ജമായില്ല. ഉദ്ഘാടനം കഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോഴും ഷട്ടറുകൾ വെക്കാത്തതിനാൽ 45 ലക്ഷം രൂപയുടെ പദ്ധതി പാഴാവുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ വാഴയില കൊണ്ട് താത്കാലിക ഷട്ടർ വെച്ച് പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ചേറ്റുവ പുഴയിൽ നിന്ന് വട്ടേക്കാട് തെക്കുവശം, കബർസ്ഥാൻ, ചുള്ളിപാടം പ്രദേശങ്ങളിലെ ഏക്കർ കണക്കിന് സ്ഥലത്തേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സ്ലൂയിസ് നിർമ്മിച്ചത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ നിർമ്മാണം പൂർത്തിയായി എന്ന വ്യാജേന എം.എൽ.എയുടെ നേതൃത്വത്തിൽ ഷട്ടറുകൾ സ്ഥാപിക്കാതെ തിടുക്കത്തിൽ ഉദ്ഘാടനം നടത്തുകയായിരുന്നു. പദ്ധതിയിൽ ആറ് ഷട്ടറുകളാണ് സ്ഥാപിക്കേണ്ടത്. മഴ അവസാനിക്കുന്നതോടെ പുഴയിൽ നിന്ന് വീണ്ടും ഉപ്പുവെള്ളം കയറിത്തുടങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
കരാർ നൽകിയ എൽ.ഡി.എഫ് സർക്കാരും എം.എൽ.എയും പദ്ധതി നിർവഹണത്തിൽ ഗുരുതരമായ അനാസ്ഥയാണ് കാണിച്ചതെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡി.സി.സി സെക്രട്ടറി കെ.ടി. വീരമണി കുറ്റപ്പെടുത്തി. കരാറുകാരെക്കൊണ്ട് യഥാസമയം പ്രവൃത്തി പൂർത്തീകരിപ്പിക്കാൻ അധികാരികൾക്ക് കഴിഞ്ഞില്ലെന്നും സമയോചിതമായ ഇടപെടലും മോണിറ്ററിംഗും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.ടി.യു ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് വി.പി. മൻസൂർ അലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.വി. ഉമ്മർ കുഞ്ഞി, കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.എം. മുജീബ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി. മുസ്തക്ക് അലി, കർഷക സംഘം സംസ്ഥാന സെക്രട്ടറി ആർ.എസ്. മുഹമ്മദ് മോൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പി.കെ. നിഹാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന ബഷീർ എന്നിവർ സംസാരിച്ചു.
ആർ.കെ. ജമാൽ, കെ.എം. ഇബ്രാഹിം, സി.ഇ. മുസ്തഫ, പി.കെ. മനാഫ്, എ. അബ്ദുല്ലമോൻ, വി.പി. ഉമ്മർ, സി.വി. സുബ്രമണ്യൻ, എ.വി. ഷെമീർ, ആർ.കെ. ആരിഫ്, പ്രീതി ശ്രീനിവാസൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജില നജീബ്, സുമിന അജ്മൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

