ഷിഗല്ലെ രോഗവ്യാപനം; ‘ഓപറേഷൻ ക്ലീൻ കേരള’ പരിശോധനയിൽ നാല് സ്ഥാപനങ്ങൾക്ക് പിഴ
text_fieldsതൃശൂർ: ഷിഗല്ലെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരപരിധിയിൽ ഫുഡ് സേഫ്റ്റി വകുപ്പിന്റെ ‘ഓപറേഷൻ ക്ലീൻ കേരള’ പരിശോധനകൾ പുരോഗമിക്കുന്നു. ഒരാഴ്ചയായി നഗരത്തിലെ ഹോട്ടലുകൾ, കൂൾബാറുകൾ, റെസ്റ്റാറന്റുകൾ, ജ്യൂസ് സ്റ്റാളുകൾ തുടങ്ങി 65 സ്ഥാപനങ്ങളിലാണ് പ്രത്യേക പരിശോധന നടത്തിയത്. മാനദണ്ഡങ്ങളിൽ വലിയ വീഴ്ച വരുത്തിയ നാല് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകി. ചെറിയ ന്യൂനതകൾ കണ്ടെത്തിയ 15 സ്ഥാപനങ്ങൾക്ക് വീഴ്ചകൾ പരിഹരിക്കാൻ നോട്ടീസ് നൽകി.
ഗുണനിലവാരം വിലയിരുത്തുന്നതിനായി 12 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനക്കയച്ചു. രോഗവ്യാപനം തടയാൻ പൊതുജനങ്ങൾ കർശനമായ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. സാലഡുകൾ, മസാല ചട്ണി, കൃത്യമായി പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ, മയോണൈസ് എന്നിവ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം. വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകണം. ശൗചാലയങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
കിണറുകളും വാട്ടർ ടാങ്കുകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാനും ക്ലോറിനേറ്റ് ചെയ്യാനും നടപടി സ്വീകരിക്കണം. എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സക്ക് മുതിരാതെ ആശുപത്രിയിൽ എത്തി വിദഗ്ധ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു. തൃശൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർമാരായ വി.എച്ച്. അഷറഫ്, എം.എസ്. സിക്തമോൾ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

