ഭാരതപ്പുഴ തടയണയിലെ മണൽ ഖനനം പുരോഗമിക്കുന്നു
text_fieldsഭാരതപ്പുഴ തടയണയിലെ കരഭാഗത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണലെടുക്കുന്നു
ചെറുതുരുത്തി: ഭാരതപ്പുഴയിൽ ചെറുതുരുത്തിയെ ഷൊർണൂരുമായി ബന്ധിപ്പിക്കുന്ന തടയണയിലെ മണൽ ഖനനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പുഴയിൽ നിറയെ വെള്ളം ഉണ്ടെങ്കിലും ഈ പേരും പറഞ്ഞ് കരഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് ലോഡ് മണലാണ് ഊറ്റിയെടുക്കുന്നത്. ഇതെല്ലാം കണ്ട് മൗനം പാലിക്കുകയാണ് ഉദ്യോഗസ്ഥർ.
ഭാരതപ്പുഴയിൽ മണ്ണ് മാറ്റുന്ന യന്ത്രമോ മറ്റു വാഹനങ്ങളോ ഇറങ്ങരുതെന്ന് കേന്ദ്ര മൈനിങ് വകുപ്പിന്റെ നിർദേശമുണ്ട്. എന്നാൽ, ഇക്കൂട്ടർക്ക് ഇതൊന്നും പ്രശ്നമല്ല. തടയണയിൽ മണൽ നിറഞ്ഞതിന്റെ പേരിൽ വലിയ മോട്ടോർ വച്ച് ഖനനം തുടരുകയാണ്. സമീപത്തെ മണലും എടുത്ത് കാശാക്കുന്നുണ്ട്. തടയണയിൽനിന്ന് എത്ര അടിയാണ് മണൽ എടുക്കുന്നതെന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ എത്തുന്നില്ല. ആയിരക്കണക്കിന് ലോഡ് മണലാണ് സമീപത്തെ പറമ്പിൽ മലപോലെ കൂട്ടിയിട്ടിരിക്കുന്നത്. പുഴയുടെ കരഭാഗത്ത് നിന്ന് രണ്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിരവധി ലോറികളിലാണ് മണൽ നിറച്ച് സമീപത്തെ പറമ്പിൽ തള്ളുന്നത്. ഇവിടെനിന്ന് തമിഴ്നാട്ടിലേക്കും മറ്റും കൊണ്ടുപോകുന്നു.
എന്നാൽ, മണൽ എടുക്കുന്ന രീതി ശരിയല്ലെന്നും ഇങ്ങനെയൊരു അനുവാദം കേന്ദ്ര സർക്കാർ നൽകിയിട്ടില്ലെന്നും നിരന്തരം മണൽ എടുത്താൽ പുഴക്ക് വൻ അപകടം ഉണ്ടാകുമെന്നും.ഇതിനെതിരെ നടപടി കൈക്കൊള്ളണമെന്നും ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ ജനറൽ സെക്രട്ടറി വിനോദ് നമ്പ്യാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

