തൃശൂർ മേയർക്ക് സല്യൂട്ടോട് സല്യൂട്ട്; പരിഹാസത്തോടെ പ്രതിപക്ഷം
text_fieldsതൃശൂര്‍: മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മേയറെ അവർ വളഞ്ഞു.
കോണ്‍ഗ്രസിെൻറ 24 അംഗങ്ങള്‍ നോട്ടീസ് നല്‍കിയതനുസരിച്ച് വിളിച്ചൂകൂട്ടിയ യോഗത്തില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ല. ടൗണ്‍ പ്ലാനര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്ക് ഇറങ്ങിയത്. പിറകെ, ബി.ജെ.പി അംഗങ്ങളും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഭരണപക്ഷമായ സി.പി.എം, സി.പി.ഐ അംഗങ്ങള്‍കൂടി രംഗത്തിറങ്ങിയതോടെയാണ് സംഘര്‍ഷാവസ്ഥ സംജാതമായത്.
ഇതിനിടെ മേയറെ സല്യൂട്ട് ചെയ്ത് പ്രതിപക്ഷാംഗങ്ങള്‍ പരിഹസിച്ചു. മേയര്‍ ചിരിച്ചുകൊണ്ട് തിരിച്ചും പ്രതിപക്ഷാംഗങ്ങളെ സല്യൂട്ട് ചെയ്തു. പൊലീസ് മേയറെ സല്യൂട്ട് ചെയ്യുന്നില്ലെന്ന് ഡി.ജി.പിയോട് പരാതിപ്പെട്ടതിനെ പരിഹസിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സല്യൂട്ട് ചെയ്തത്.
സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാനില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്ന് മേയര്‍ ഉറപ്പു നല്കി. 47 വര്‍ഷമായി നടപ്പാക്കാന്‍ കഴിയാതിരുന്ന മാസ്റ്റര്‍ പ്ലാന്‍ ആണ് മുന്‍മന്ത്രി എ.സി. മൊയ്തീന് ഇടപെട്ട് അംഗീകാരം നല്‍കിയതെന്നും മേയര്‍ പറഞ്ഞു. എന്നാല്‍, മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
സംവാദത്തിനും ചര്‍ച്ചക്കും തയാറുണ്ടോയെന്ന് സി.പി.എമ്മിലെ വര്‍ഗീസ് കണ്ടംകുളത്തി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.
പ്രതിപക്ഷ നേതാവ് രാജന് പല്ലന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ജോണ്‍ ഡാനിയേല്‍, ലാലി ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മേയറെ വളഞ്ഞത്. ബി.ജെ.പിയുടെ പ്രതിഷേധത്തിന് വിനോദ് പൊള്ളഞ്ചേരി, പൂര്‍ണിമ സുരേഷ്, എന്‍. പ്രസാദ് എന്നിവരും നേതൃത്വം നല്കി. കൗണ്‍സിലിലെ പ്രതിഷേധവും സംഘര്‍ഷവും അര മണിക്കൂര്‍ നീണ്ടു. ഒടുവില്‍ ടൗണ്‍ പ്ലാനറെ സംസാരിക്കാന്‍ പ്രതിപക്ഷം സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.