കൂകിപ്പാഞ്ഞ്, പാളം തെറ്റാതെ 37 വർഷങ്ങൾ; വി.കെ. മുകുന്ദെൻറ റെയിൽവേ ജീവിതത്തിന് ഇനി റെഡ് സിഗ്നൽ
text_fieldsവി.കെ. മുകുന്ദൻ
തൃശൂർ: മൂന്നര പതിറ്റാണ്ടിലേറെ കൂകിപ്പാഞ്ഞ വി.കെ. മുകുന്ദെൻറ റെയിൽവേ ജീവിതത്തിന് ഇനി റെഡ് സിഗ്നൽ. സീനിയർ ലോക്കോ പൈലറ്റ് അവണൂർ സ്വദേശി വി.കെ. മുകുന്ദൻ സർവിസിൽനിന്ന് സ്വമേധയാ വിരമിച്ചു. 1984ൽ അസി. ലോക്കോ പൈലറ്റായാണ് മുകുന്ദൻ ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ഗുഡ്സ്, പാസഞ്ചർ, മെയിൽ സർവിസുകളിൽ ഡ്രൈവറായി ജോലി ചെയ്തു. എക്സ്പ്രസ് മെയിലിൽ ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് വിരമിക്കൽ. ഈറോഡ്, ഷൊർണൂർ, പാലക്കാട്, തിരുവനന്തപുരം, എറണാകുളം, മംഗലാപുരം എന്നീ റൂട്ടുകളിലൂടെ ആയിരുന്നു ഏറെയും സഞ്ചാരം.
ഒട്ടേറെ ജീവിത മുഹൂർത്തങ്ങളിലൂടെ മുകുന്ദൻ ഈ കാലയളവിൽ കടന്നുപോയി. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ജീവിതത്തിലെ വിവിധ തുറകളിലുള്ളവർ അണിനിരക്കുന്ന ഡോക്യുമെൻററിയിൽ തെൻറ ജീവിത അനുഭവങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട്. നൂറിൽപരം ആത്മഹത്യകൾക്ക് മുകുന്ദന് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. 15 വർഷം മുമ്പ് ഒറ്റപ്പാലത്തുെവച്ചാണ് ട്രെയിനിനു മുന്നിലേക്ക് അമ്മയും കുഞ്ഞും ചാടിയത്. ആ ദൃശ്യം ഇന്നും ഞെട്ടലാണ്. ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിൽ എത്തിയ മുകുന്ദൻ നിരന്തര കൗൺസിലിങ്ങിനു ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പിന്നെയും ആ വഴി പോകുമ്പോൾ ദാരുണ ഓർമകൾ വേട്ടയാടും. ഒരിക്കൽ താൻ തന്നെ രക്ഷപ്പെടുത്തിയ ഒരാൾ വർഷങ്ങൾക്കുശേഷം തെൻറ വണ്ടിയുടെ മുന്നിലേക്ക് എടുത്തുചാടി ജീവിതം അവസാനിപ്പിച്ചതാണ് മറക്കാൻ പറ്റാത്ത മറ്റൊരു അനുഭവം.
സ്തുത്യർഹമായ സേവനത്തിന് ഒട്ടനവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. മദ്രാസ് റെയിൽവേ ജനറൽ മാനേജരുടെയും ഡിവിഷൻ റെയിൽവേ മാനേജരുടെയും സേഫ്റ്റി അവാർഡുകളും അദ്ദേഹത്തെ തേടിയെത്തി. ഡ്രൈവർ കാറ്റഗറിയിൽ ഇത്രയും നീണ്ട വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്നു എന്ന റെക്കോഡും ലോക്കോ പൈലറ്റ് തസ്തികയിൽ നേരിട്ടുള്ള നിയമനത്തിലെ ആദ്യ ബാച്ചിലെ ഉദ്യോഗാർഥി എന്ന അടയാളപ്പെടുത്തലും സ്വന്തമാക്കിയാണ് മുകുന്ദൻ പടിയിറങ്ങുന്നത്. റെയിൽവേയിൽ നിന്നും വിരമിച്ച മലയാളത്തിെൻറ പ്രിയ എഴുത്തുകാരായ വൈശാഖൻ, ടി.ഡി. രാമകൃഷ്ണൻ എന്നിവർ മുകുന്ദെൻറ സൗഹൃദ വലയത്തിലുള്ളവരാണ്. വിരമിച്ച ശേഷം പൊതുരംഗത്ത് സജീവമാകാനാണ് മുകുന്ദെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

