റേഷൻ അനർഹർ: ജില്ലയിൽ പിഴ ഈടാക്കിയത് 6.35 ലക്ഷം
text_fieldsതൃശൂർ: ജില്ലയിലെ ഏഴു താലൂക്കുകളിൽ നിന്നായി അനർഹരായ റേഷൻകാർഡ് ഉടമകളിൽ നിന്നും പിഴയിനത്തിൽ ഈടാക്കിയത് 6,35,778 രൂപ. ആദ്യഘട്ടത്തിൽ നടത്തിയ പരിശോധനയിൽ പടിക്കപ്പെട്ടവരിൽനിന്നാണ് ഇത്രയും തുക ഈടാക്കിയത്. നേരത്തെ ലഭിച്ച ഒരുലക്ഷം രൂപയും ഇതിൽ ഉൾപ്പെടും.
ചാവക്കാട് താലൂക്കിലാണ് കൂടുതൽ പിഴയായി ലഭിച്ചത്. ഇവിടെ 26 പേരിൽ നിന്നായി 3,10,688 രൂപയാണ് പിടിച്ചത്. കൊടുങ്ങല്ലൂരിൽ 2,60,958 രൂപയാണ് പിഴയിനത്തിൽ ലഭിക്കേണ്ടത്. 1,19,948 രൂപ ഇതുവരെ ഈടാക്കി കഴിഞ്ഞു. 99,650 രൂപയാണ് ചാലക്കുടിയിൽ നിന്നും ലഭിച്ചത്. തൃശൂർ താലൂക്കിൽനിന്ന് 70,000 രൂപയും ഈടാക്കിയതിൽ ഉൾപ്പെടും. തലപ്പള്ളിയിൽ 22,000 രൂപയും ബാക്കിതുക കുന്നംകുളത്ത് നിന്നുമാണ് ലഭിച്ചത്.
ജില്ലയിലെ വിവിധ താലൂക്കുകളിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രത്യേക പരിശോധനയിൽ അനർഹമായി കൈവശം വെച്ച മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻകാർഡുകൾ പിടിച്ചെടുത്തു.
177 വീടുകളിൽ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വെച്ച മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. പിടിച്ചെടുത്ത കാർഡ് ഉടമകളിൽ നിന്നും പിഴയിനത്തിൽ 10 ലക്ഷത്തോളം രൂപ സർക്കാറിലേക്ക് അടക്കാൻ നോട്ടീസ് നൽകിയിരുന്നു.
2021 ജൂൺ വരെ അനർഹമായി കൈവശം വെച്ച കാർഡുകൾ മാറ്റാൻ പൊതുവിതരണ വകുപ്പ് സമയപരിധി അനുവദിച്ചിരുന്നു. ഇതുപ്രകാരം ജില്ലയിൽ അന്ത്യോദയ വിഭാഗത്തിൽ - 806, മുൻഗണന വിഭാഗത്തിൽ - 5143, സ്റ്റേറ്റ് സബ്സിഡി വിഭാഗത്തിൽ - 4446 ഉം അടക്കം 10,395 പേർ നിയമനടപടികളിൽ നിന്നു ഒഴിവായിരുന്നു.
സമൂഹത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന അനവധിപേർ മുൻഗണന വിഭാഗം കാർഡുകൾ ലഭിക്കാനായി ജില്ലയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
റേഷൻ വസ്തുക്കൾക്ക് കമ്പോളവിലയാണ് ഈടാക്കുന്നത്. ഇത് അനുസരിച്ച് അരിക്ക് 40 രൂപയും ഗോതമ്പിന് 29, ആട്ടക്ക് 36, പഞ്ചസാരക്ക് 35 രൂപയുമാണ് അനർഹരിൽ നിന്നും ഈടാക്കുന്നത്. ആദ്യഘട്ടത്തിൽ നൽകിയ നോട്ടീസിനോട് പ്രതികരിക്കാത്തവർക്ക് ഈമാസം 31നകം പിഴ അടക്കാൻ ആവശ്യപ്പെട്ട് ഒരിക്കൽ കൂടി നോട്ടീസ് നൽകും. തുടർന്ന് ഇവരിൽനിന്നും റവന്യൂ റിക്കവറിയിലൂടെ തുക ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.