പെരുംമഴക്കിടെ ജപ്തി; ദലിത് കുടുംബത്തെ തെരുവിലിറക്കി സ്വകാര്യ കമ്പനി
text_fieldsജപ്തി ചെയ്ത വീടിന് മുന്നിൽ ദാസനും കുടുംബവും
വടക്കാഞ്ചേരി: ദലിത് കുടുംബത്തെ തെരുവിലിറക്കി സ്വകാര്യ കമ്പനി വീട് ജപ്തി ചെയ്തു. സംഭവത്തിൽ മന്ത്രി ഒ.ജെ. ജനീഷ് ഇടപെട്ട് ജില്ല കലക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് വില്ലേജ് ഓഫിസർ സ്ഥലത്തെത്തി പരിശോധിച്ചു. വടക്കാഞ്ചേരി നഗരസഭയിലെ മുണ്ടത്തിക്കോട് ഗാന്ധിനഗറിൽ താമസിക്കുന്ന കുന്നത്തുള്ളി ദാസന്റെ കുടുംബത്തിനാണ് വീടും സ്ഥലവും നഷ്‌ടപ്പെട്ടത്. വെള്ളിയാഴ്ചയാണ് പെരുംമഴയിൽ നാടാകെ വെള്ളക്കെട്ടിന്റെ അതിരൂക്ഷതയിൽ നിലകൊള്ളുമ്പോൾ മുന്നറിയിപ്പ് നൽകാതെ സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനം കോടതി വിധിയെ തുടർന്ന് ജപ്തി നടപടി കൈക്കൊണ്ടത്.
കോടതി ഉത്തരവിന്റെ ബലത്തിൽ പൊലീസുമായെത്തിയ കമ്പനി അധികൃതർ അവശ്യസാധനങ്ങളും മരുന്നും വസ്‌ത്രങ്ങളും പോലും എടുക്കാൻ അനുവദിക്കാതെ കുടുംബത്തെ പുറത്താക്കി വീട് സീൽ ചെയ്തു. കമ്പനി ബോർഡും സ്ഥാപിച്ചു. 2022ലാണ് ദാസൻ മകളുടെ വിവാഹ ആവശ്യത്തിന് വീടും സ്ഥലവും പണയപ്പെടുത്തി ഏഴര ലക്ഷം രൂപ വായ്പയെടുത്തത്. മൂന്ന് വർഷം കൃത്യമായി അടച്ചു. ഇതിനിടയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ദാസന് പക്ഷാഘാതം വന്നതിനെ തുടർന്ന് കിടപ്പിലായി. ഭാര്യ അജിത വീട്ടുജോലിക്ക് പോയി കിട്ടുന്ന തുച്ഛവരുമാനം നിത്യവൃത്തിക്ക് പോലും തികയാതായി. വായ്പ തിരിച്ചടവും മുടങ്ങി.
നേരത്തെ രണ്ട് തവണ കമ്പനി ജപ്തിക്കായെത്തിയെങ്കിലും നാട്ടുകാർ പ്രതിരോധം തീർത്തു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഏഴ് ലക്ഷം രൂപ ഒടുക്കാൻ വീട്ടുകാർ തയാറായെങ്കിലും 15 ലക്ഷം രൂപ കമ്പനി ആവശ്യപ്പെട്ടു. രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയുമടങ്ങുന്നതാണ് ദാസന്റെ കുടുംബം. കനത്ത മഴയെ അവഗണിച്ച് കുടുംബം വീടിന്റെ ഉമ്മറക്കോലായയിൽ കഴിയുകയാണ്. തങ്ങൾക്ക് നീതി ലഭിക്കും വരെ ഇവിടെ തുടരുമെന്നും അറിയിച്ചു.
അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് നടന്നതെന്നും കമ്പനിക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി കെ. അജിത് കുമാർ, നഗരസഭ കൗൺസിലർ രമണി പ്രേമദാസൻ എന്നിവർ അറിയിച്ചതിനെ തുടർന്നാണ് മന്ത്രി ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

