നിർമാണം നിലച്ച് പൂങ്കുന്നം-ചൂണ്ടൽ കെ.എസ്.ടി.പി റോഡ്
text_fields തൃശൂർ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയുടെ നിർമാണക്കരാർ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കേ, നിർമാണം പകുതി പോലും പൂർത്തിയാവാതെ സ്തംഭിച്ചു. കരാറുകാർക്ക് ബില്ല് മാറി പണം കൊടുക്കുന്നില്ലെന്നതും നിർമാണസാമഗ്രി ക്ഷാമവും അടക്കമുള്ള പ്രതിസന്ധിയിൽ പ്രവൃത്തികൾ നിലച്ച നിലയിലാണ്. പുഴയ്ക്കലും കൈപ്പറമ്പിലുമെല്ലാം പാലം പണി നടക്കുന്നതിനാൽ ഒറ്റവരിയാണ് ഗതാഗതം.
മുണ്ടൂരിൽ റോഡ് കോൺക്രീറ്റ് ചെയ്യൽ പൂർത്തിയാക്കാത്തതിനാൽ രണ്ടുവരിയിലൂടെയും കടത്തിവിടുന്നില്ല. അവധിക്കാലമായതോടെ വൈകീട്ട് വൻ ഗതാഗതക്കുരുക്കാണ്. റോഡ് നിർമാണത്തിന്റെ പേരിൽ വാഹനങ്ങൾ രണ്ട് വർഷത്തോളമായി പലയിടങ്ങളിലും ഒറ്റവരിയായിരുന്നു. കലുങ്കുകളുടെ ഭാഗത്ത് റോഡ് ഉയർന്ന് നിൽക്കുന്നതും നിരപ്പാക്കാത്തതും മൂലം രാത്രി പെട്ടെന്ന് തിരിച്ചറിയാനാവില്ല. ഇത് അപകടങ്ങൾക്കിടയാക്കുന്നു.
നിലവിലെ അവസ്ഥയിൽ കേച്ചേരിയിലും മുണ്ടൂരിലും നാലുവരിപ്പാത നിർമാണം സമീപകാലത്തൊന്നും പൂർത്തിയാകാനിടയില്ല. നാലുവരിയാക്കുന്നതിൽ പ്രധാനമായും വേണ്ട മുണ്ടൂരിലെയും കേച്ചേരിയിലെയും സ്ഥലമേറ്റെടുപ്പ് പോലും ചോദ്യ ചിഹ്നമാണ്.
കേച്ചേരിയിൽ ജങ്ഷൻ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ യോഗം വിളിച്ചുചേർത്തെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള ഭാഗത്ത് സ്ഥലമേറ്റെടുപ്പും നടന്നിട്ടില്ല. ഇവിടെ ഇങ്ങനെ തന്നെ റോഡ് നിർമാണം നടക്കട്ടെയെന്ന നിലയിലാണ്. മഴക്കാലം തുടങ്ങിയാൽ പ്രവൃത്തി വീണ്ടും നീളുമെന്ന് ഉറപ്പാണ്. നിർമാണം നടക്കുന്നതിനാൽ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
മഴ പെയ്യുന്നതോടെ തകർച്ച പൂർണമാകും. അതോടെ ഗതാഗതക്കുരുക്ക് ഇരട്ടിക്കും. അതിന്റെ സൂചന കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയിൽ പ്രകടമായി. മുതുവറ പുഴക്കലിൽ ടൈൽ വിരിച്ച റോഡിൽ പൈപ്പിടാൻ ഒരു ഭാഗം കീറിയിടത്ത് വെറും മണ്ണിട്ട് മാത്രം മൂടിയതോടെ കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡാകെ ചളിക്കുളമായിരുന്നു. ഇതിനിടയിൽ ഒറ്റ വരിയായതോടെ ഗതാഗതക്കുരുക്കും.
സ്കൂൾ തുറക്കുന്ന സാഹചര്യവും മഴയുമാകുന്നതോടെ കുരുക്കും മുറുകും. റോഡ് നിർമാണത്തിനായി എത്തിച്ച യന്ത്രങ്ങൾ തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്. മുണ്ടൂരിൽ പെട്രോൾ പമ്പിന് സമീപത്തായി ഒതുക്കിയിട്ട യന്ത്രത്തിൽ കോൺഗ്രസ് പ്രതിഷേധ ബാനർ ഉയർത്തിയിട്ട് നാളുകളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.