വാഴാനി ഡാമിലെ നീർനായ് ശല്യം; മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ
text_fieldsവാഴാനി ഡാമിൽ കണ്ട നീർനായ്ക്കൾ
വടക്കാഞ്ചേരി: വാഴാനി ഡാമിൽ മത്സ്യബന്ധനം നടത്തി ഉപജീവനം കണ്ടെത്തുന്ന 58 കുടുംബങ്ങൾ നീർനായ് ശല്യത്തെ തുടർന്ന് കടുത്ത ദുരിതത്തിൽ. ഡാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹരിജൻ-ഗിരിജൻ ഫിഷറീസ് സഹകരണ സംഘത്തിലെ തൊഴിലാളികളാണ് വലയിൽ കുടുങ്ങുന്ന മീനുകളെല്ലാം നീർനായ്ക്കൾ ഭക്ഷിക്കുന്നതുമൂലം മുഴുപ്പട്ടിണിയിലായത്. വേനൽക്കാലത്ത് ഡാമിൽ വെള്ളം കുറയുമ്പോൾ ലഭിക്കേണ്ടിയിരുന്ന മീൻചാകര തൊഴിലാളികൾക്കിപ്പോൾ കണ്ണീരായി മാറുകയാണ്. ഡാമിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളർച്ചയെത്തുമ്പോൾ പിടികൂടി വിൽക്കാനുള്ള അവകാശം ഈ സഹകരണ സംഘത്തിനാണ്. എന്നാൽ, ഡാമിൽ വിഹരിക്കുന്ന മുപ്പതോളം നീർനായ്ക്കളാണ് ഇവരുടെ അന്നം മുട്ടിക്കുന്നത്. രാത്രിയിൽ വിരിക്കുന്ന വലകളിൽ കുടുങ്ങുന്ന മത്സ്യങ്ങൾ പിറ്റേദിവസം രാവിലെ ശേഖരിക്കാൻ എത്തുമ്പോഴേക്കും നീർനായ്ക്കൾ തിന്നുതീർത്തിട്ടുണ്ടാകും.
സംഘത്തിലുള്ള 58 കുടുംബങ്ങളുടെയും ഏക ആശ്രയമാണ് ഈ മത്സ്യബന്ധനം. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഇതിൽ ഭൂരിഭാഗം പേർക്കും മറ്റു ജോലികൾക്ക് പോകാനും സാധിക്കില്ല. തലമുറകളായി കൈമാറിവന്ന പരമ്പരാഗത തൊഴിലിനെ ആശ്രയിച്ചാണ് ഇവർ ജീവിക്കുന്നത്. പുരുഷന്മാർ വലവിരിച്ച് പിടിക്കുന്ന മീനുകൾ സ്ത്രീകൾ കരയിൽ വെച്ച് തരംതിരിച്ചാണ് വിൽപ്പനക്ക് എത്തിക്കുന്നത്. വിഷം കലരാത്ത നാടൻ മത്സ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുന്ന ഈ മേഖല നിലവിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നീർനായ് ശല്യത്തെക്കുറിച്ച് നിരവധി തവണ അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. തങ്ങളുടെ ജീവനോപാധി സംരക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് തൊഴിലാളികളായ രാമൻ, കൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

