സംരക്ഷണമില്ല; മാള ചാലിന് മരണമണി
text_fieldsമാള ചാൽ കരയായ ഭാഗം
മാള: മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസ്സായ മാള ചാൽ സംരക്ഷണമില്ലാതെ നശിക്കുന്നു. മാലിന്യം തള്ളൽ ചാലിനെ കരയാക്കി മാറ്റുകയാണ്. നേരത്തേ കെട്ടുവള്ളങ്ങൾ സഞ്ചരിച്ചിരുന്ന ഭാഗമാണ് കരയാവുന്നത്. പ്ലാസ്റ്റിക് മാലിന്യം, ഒഴുകിയെത്തുന്ന മണ്ണ് എന്നിവയാണ് ചാലിനെ നശിപ്പിക്കുന്നത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന മാലിന്യവും ചാൽ മലിനമാകുന്നതിന് കാരണമാവുന്നു. പ്രദേശത്തെ നൂറുകണക്കിന് കിണറുകളിലെ കുടിവെള്ള ലഭ്യത ചാലിനെ ആശ്രയിച്ചാണ്. മാള ചാലിനെ കോട്ടപ്പുറം കായലുമായി ബന്ധിപ്പിക്കുന്ന മാള കടവ് ചവിട്ടുപടികൾ തകർന്ന് നാശത്തിന്റെ വക്കിലാണ്. ടൂറിസം മേഖലയിൽ വൻ വികസനം ലക്ഷ്യമിട്ട കടവാണിത്. ഇതിന് സമീപമാണ് യഹൂദ സിനഗോഗുള്ളത്. നേരത്തെ കടവ് വഴി ജലഗതാഗതം നടന്നിരുന്നു. തെക്ക് കൊല്ലം, ആലപ്പുഴ, വടക്ക് പൊന്നാനി വരെയും കടവിൽനിന്ന് വ്യാപാരബന്ധം നടന്ന കാലമുണ്ടായിരുന്നു.
കായൽ വഴി മത്സ്യത്തൊഴിലാളികൾ മത്സ്യവുമായി എത്തിയിരുന്നതും ഇതുവഴിയാണ്. ചാലിനോട് ചേർന്ന് കെ.എസ്.ആർ.ടി.സി മാള ഡിപ്പോ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള മാലിന്യങ്ങളും ചാലിലെത്തുന്നു. ചാലിന് കുറുകെ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കച്ചാൽ സമീപത്തെ പഴക്കമുള്ള തടയണ നീക്കം ചെയ്യാനാവും. ഉപ്പുവെള്ള ഭീഷണി തടയാൻ ബണ്ട് കെട്ടിയത് ശാസ്ത്രീയമല്ലെന്ന പരാതിക്കും പരിഹാരമാവും. ഉപ്പുജല ഭീഷണി തടയാൻ നിർമിച്ച ബണ്ടിന്റെ മരപ്പലകകൾ കാലപ്പഴക്കത്താൽ ജീർണിച്ചു. ടൗണിൽനിന്ന് ചാലിലേക്ക് കാന നിർമാണം നടന്നിരുന്നു. ഈ കാന ചേരുന്നതിന് സമീപമാണ് ചാൽ കരയായി കിടക്കുന്നത്. ടൗണിലെ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തിക്കുന്നതും ഇതിന്റെ കരയിലാണ്. ഇവിടെ നിന്നുള്ള മാലിന്യവും ചാലിലെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

