അനാസ്ഥ; അപകടം ഒഴിയാതെ ദേശീയപാത നിർമാണം; കോൺക്രീറ്റ് സ്ലാബുകൾ നിലംപൊത്തുന്നത് പതിവാകുന്നു
text_fieldsകോതപറമ്പിൽ ദേശീയപാത നിർമാണത്തിനിടെ നിലംപതിച്ച വലിയ കോൺക്രീറ്റ് സ്ലാബ്
കൊടുങ്ങല്ലൂർ: നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ആശങ്കയുയർത്തുന്നു. ദേശീയപാതയിൽ നിർമിക്കുന്ന ഉയരപ്പാതയിൽ നിന്നും വലിയ സ്ലാബുകൾ താഴേക്ക് പതിക്കുന്നത് പതിവായിരിക്കുകയാണ്. മേഖലയിൽ ഇതിനകം സമാന രീതിയിലുള്ള ആറോളം അപകടങ്ങൾ ഉണ്ടായി.
ഓരോ അപകടത്തിൽ നിന്നും തലനാരിഴക്കാണ് വാഹന യാത്രികരും കാൽനടക്കാരും രക്ഷപ്പെടുന്നത്. ഹൈവേ നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതി നേരത്തേ ശക്തമാണ്. പൊടിപടലങ്ങൾ കുറക്കാൻ പുഴയിലെ ഉപ്പ് വെള്ളം ഉപയോഗിച്ച് റോഡ് നനക്കുന്നത് വാഹനങ്ങൾക്ക് കേട് പാടുകൾ ഉണ്ടാക്കുമെന്ന പരാതിയും ഉയർന്നിട്ടുണ്ട്. എന്നിട്ടും കരാർ കമ്പനിയോ, എൻ.എച്ച്.എ.ഐയോ ഒന്നും വേണ്ടത്ര ഗൗനിക്കാൻ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഭരണാധികാരികളും ജനപ്രതിനിധികളും വലിയ സ്ലാബുകൾ നിലംപൊത്തുന്നത് ഉൾപ്പെടെയുള്ള അപകടങ്ങർ ഗൗരവ്വ പൂർവം പരിഗണിക്കുന്നില്ലെന്നും വിമർശമുണ്ട്.
കഴിഞ്ഞ ദിവസമാണ് കോതപറമ്പിൽ ഉയരപ്പാതയുടെ പാർശ്വഭിത്തിയിലെ സ്ലാബ് നിലം പതിച്ചത്. കോതപറമ്പ് സെന്ററിലെ അടിപ്പാതക്ക് തെക്കുവശം ആണ് രാത്രി ഒമ്പതോടെ മുകളിൽ നിന്നും സർവീസ് റോഡിലേക്ക് സ്ലാബ് നിലം പതിച്ചത്. കിഴക്കേ സർവീസ് റോഡിനോട് ചേർന്നുള്ള ഉയരപ്പാതയുടെ പാർശ്വഭിയിലെ സ്ലാബ് ആണ് വീണത്. വൻതോതിൽ വാഹനങ്ങൾ കടന്നു പോകുന്ന റോഡിലാണ് സംഭവം.
ഭാഗ്യം കൊണ്ട് മാത്രമാണ് വാഹനങ്ങൾ രക്ഷപ്പട്ടത്. കരാർ കമ്പനി തൊഴിലാളികൾ ക്രെയിൻ ഉപയോഗിച്ച് സ്ലാബ് നീക്കം ചെയ്തു. ദേശീയപാതയിൽ ചന്തപ്പുര, മേത്തല, മതിലകം പള്ളി വളവ്, പുതിയകാവ് തുടങ്ങി പലയിടത്തും ഇത്തരത്തിൽ സ്ലാബുകൾ പതിച്ചിരുന്നു. അന്നെല്ലാം വാഹനങ്ങളും, യാനികരും കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
മണ്ണിന്‍റെ ഘടനയും ഭൂപ്രകൃതിയും പരിഗണിക്കാതെയുള്ള ഉയരപ്പാതകൾക്ക് പകരം പില്ലറിൽ തീർത്ത ഉയരപ്പാതകളാണ് അഭികാമ്യമെന്നാണ് നാട്ടുകാർ പറയുന്നത്. മണ്ണ് നിറച്ചുള്ള ഉയരപ്പാതകൾ അശാസ്ത്രീയമാണെന്ന് പരാതിയുമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

