തുമ്പൂർമുഴിയിലെ മൺസൂൺ വിനോദസഞ്ചാര പദ്ധതികൾ അവതാളത്തിൽ
text_fieldsതുമ്പൂർമുഴിയിലെ തൂക്കുപാലം
അതിരപ്പിള്ളി: തുമ്പൂർമുഴി കേന്ദ്രീകരിച്ചുള്ള മൺസൂൺ വിനോദയാത്ര പരിപാടികൾ അവതാളത്തിൽ. ഇത്തവണയും ഇവ മുടങ്ങുമെന്നാണ് സൂചന. മഴനടത്തവും ജംഗിൾ സഫാരിയുമാണ് വൻ വിജയമായി മാറിയിരുന്നത്. ഇത്തരം പദ്ധതികൾ പുനരാരംഭിക്കുന്നതിനെചൊല്ലി ആലോചനകൾ പോലും കാര്യമായി നടക്കുന്നില്ല. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ഇവ നടക്കുന്നത്. കെ.എസ്.ആർ.ടി.സി ഇത്തരം ഉല്ലാസയാത്രകൾ ലാഭകരമായി കൊണ്ടുപോകുമ്പോൾ തുമ്പൂർമുഴിയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താതെ നശിപ്പിക്കുകയാണ്.
2011ലാണ് തുമ്പൂർമുഴി കേന്ദ്രീകരിച്ച് മഴയാത്രയും ജംഗിൾ സഫാരിയും പോലെയുള്ള യാത്രാ പദ്ധതികൾ ആരംഭിച്ചത്. വിനോദസഞ്ചാരവും പ്രകൃതി ആസ്വാദനവും കൂട്ടിയോജിപ്പിക്കുന്ന ടൂറിസം പാക്കേജ് നൂറുകണക്കിന് സഞ്ചാരികളെ ആകർഷിച്ചു. ചാലക്കുടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നിന്ന് അതിരാവിലെ ആരംഭിക്കുന്ന പദ്ധതികൾ വാഴച്ചാൽ, അതിരപ്പിള്ളി, പെരിങ്ങൽക്കുത്ത് ഡാം, ഷോളയാർ ഡാം തുടങ്ങിയവ സന്ദർശിച്ച് രാത്രി ചാലക്കുടിയിൽ തിരിച്ചെത്തുന്ന വിധത്തിലായിരുന്നു. സഞ്ചാരികൾക്ക് ആവശ്യമെങ്കിൽ വരുമ്പോഴോ പോകുമ്പോഴോ ചാലക്കുടി റസ്റ്റ് ഹൗസിൽ തങ്ങാമെന്ന സൗകര്യവും ഉണ്ടായിരുന്നു. പ്രവേശന ടിക്കറ്റും ഭക്ഷണവും സമ്മാനങ്ങളും യാത്രക്കാർക്ക് സൗജന്യമായി ഏർപ്പാടാക്കിയിരുന്നു. പദ്ധതി വിജയകരമായതോടെ അതിൽനിന്ന് ലഭിച്ച വരുമാനത്തിൽനിന്ന് സ്വന്തമായ വാഹനങ്ങളും വാങ്ങിച്ചുവെന്നതാണ് യാഥാർഥ്യം.
ബി.ഡി. ദേവസ്സി എം.എൽ.എ ആയിരുന്ന കാലത്താണ് തുമ്പൂർമുഴി കേന്ദ്രീകരിച്ച വിനോദ സഞ്ചാരത്തിന്റെ സുവർണകാലം. അദ്ദേഹം മുൻകൈയെടുത്ത് പല പദ്ധതികളും ആരംഭിച്ചു. തുമ്പൂർമുഴിയിൽ ആകർഷകമായ തൂക്കുപാലവും ഉദ്യാനത്തിൽ നിരവധി വികസന പ്രവർത്തനങ്ങളും നടത്തി. ടൂറിസം ഭൂപടത്തിൽ തുമ്പൂർമുഴിക്ക് ഇപ്പോൾ മങ്ങലേറ്റിരിക്കുന്നു. ഉദ്യാനം നശിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ കേന്ദ്രീകരിച്ച പദ്ധതികളും ഇല്ലതായി. ജംഗിൾ സഫാരിക്ക് വേണ്ടി ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. ഈ മേഖലയിലെ സ്വകാര്യ വിനോദസഞ്ചാര പ്രമോട്ടർമാരുടെ താൽപര്യത്തിന് വഴങ്ങി സർക്കാർ മേഖലയിലെ മികച്ച സ്ഥാപനത്തെ നശിപ്പിക്കുകയാണെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

