മൺസൂണിന് താളപ്പിഴ; മഴമേഘങ്ങൾക്ക് രൗദ്രഭാവം
text_fieldsതൃശൂർ: ആദ്യ പകുതിയിലെ ദീർഘ ഇടവേളക്ക് പിന്നാലെ എത്തിയ മൺസൂണിന് താളപ്പിഴ. സമീപ വർഷങ്ങളുടെ ആവർത്തനമാണ് നിലവിൽ പ്രകടമാവുന്നത്. കേരളത്തിന് അന്യമായിരുന്ന അതിതീവ്ര മഴയടക്കം കഴിഞ്ഞ മൂന്നു വർഷങ്ങളിലെ സമാന സാധ്യതയാണ് ഇത്തവണയും.
സാധാരണ ജൂലൈ-ആഗസ്റ്റ് മാസത്തിലാണ് കാലവർഷ ഇടവേള. ഇക്കുറി ജൂൺ ആദ്യം എത്തിയ മഴ ഒരാഴ്ചക്ക് ശേഷം ദുർബലമായി. പിന്നീട് വേനലിന് സമാനമായ കനത്ത ചൂട്. നിലവിൽ ഒരാഴ്ചയായി കനത്ത മഴ. ഇൗ സാഹചര്യം ഒരുക്കുന്നത് നീണ്ട മഴയില്ലാത്ത ഇടവേളകളാണ്.
ഈ ഇടവേളകൾ അന്തരീക്ഷത്തിലെ സംവഹന പ്രക്രിയക്ക് ആക്കം കൂട്ടുന്നു. ഇൗ സമയത്ത് പഞ്ഞിക്കെട്ടു മേഘങ്ങൾ (ക്യുമുലസ്) കൂടുതൽ ഉയർന്നുപൊങ്ങും. മേഘങ്ങളുടെ ഈ അവസ്ഥാനന്തരം പ്രാദേശികതലത്തിൽ ഇടിയോടു കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടാക്കുമെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ പറയുന്നു.
എന്നാൽ, കൊങ്കൺ മേഖലകളിലെ അതിതീവ്ര മഴമേഘങ്ങൾ കേരളത്തിലേക്ക് വ്യാപിക്കുകയാണെന്ന വിലയിരുത്തലാണ് കാലാവസ്ഥ ഗവേഷകൻ ഡോ. എസ്. അഭിലാഷിനുള്ളത്. വടക്കുനിന്ന് തെക്കോട്ടേക്ക് ഇത്തരം സാഹചര്യം വ്യാപിക്കുകയാണെന്നാണ് അദ്ദേഹത്തിെൻറ നിഗമനം. മധ്യകേരളത്തിലുണ്ടായത് ലഘു മേഘവിസ്ഫോടനമാണെന്ന അഭിലാഷിെൻറ നിലപാട് അന്താരാഷ്ട്രതലത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.