ചിങ്ങനാത്ത്-പുന്ന പാലം റോഡ് സ്ഥലമെടുപ്പ്; മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsചിങ്ങനാത്ത്-പുന്ന പാലം റോഡ് സ്ഥലമെടുപ്പിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകുന്നു
ചാവക്കാട്: ചിങ്ങനാത്ത്-പുന്ന പാലം റോഡ് നിർമാണത്തിന് സ്ഥലമേറ്റെടുത്തതിലെ അപാകതകൾ പരിഹരിക്കണമെന്നും അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെടുന്നവരുടെ പ്രതിനിധികൾ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. മേഖലയിലെ മുപ്പതോളം കുടുംബങ്ങൾ ഒപ്പിട്ട പരാതിയാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
പാലത്തിന്റെ അപ്രോച്ച് റോഡ് പണിയാനായി സ്ഥലം ഏറ്റെടുക്കുമ്പോൾ, വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പകരം സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള മതിയായ തുക ലഭിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശവാസികളുടെ ആശങ്കകൾ പരിഗണിക്കാതെയും വിഷയം പഠിക്കാതെയുമാണ് എം.എൽ.എ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ഇതിൽ പക്ഷപാതപരമായ നിലപാടാണുള്ളതെന്നും നിവേദനത്തിൽ പറയുന്നു.
മതിയായ പഠനം നടത്താതെ ജനങ്ങളെ തെരുവിലേക്ക് തള്ളവിടുന്ന തരത്തിലുള്ള തീരുമാനങ്ങൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും സമഗ്രമായ പഠനത്തിന് ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ എന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഗുരുവായൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് പക്കർ സി. പുന്ന, കെ. വി. സത്താർ, ജനറൽ സെക്രട്ടറി സുധീർ പുന്ന, ടി.എ. മോഹനൻ, മുഹമ്മദ് റാഫി എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച് പരാതി കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

