എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവ്
text_fieldsകുന്നംകുളം: എട്ടു വയസ്സുകാരിയെ ഐസ്ക്രീം കാണിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. പാലക്കാട് ആലത്തൂർ വണ്ടാഴി വന്നാംകോട് വീട്ടിൽ സെയ്ത് മുഹമ്മദിനെയാണ് (47) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.
2012 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ ശരീരത്തിൽ മുറിപ്പാട് കണ്ടതിനെത്തുടർന്ന് വീട്ടുകാർ അടുത്തുള്ള ഹെൽത്ത് സെന്ററിൽ കൊണ്ടുപോയെങ്കിലും ഭയം കാരണം കുട്ടി സംഭവം പറഞ്ഞില്ല. പിന്നീട് കുട്ടിയിൽനിന്നുതന്നെ സംഭവം വീട്ടുകാർ അറിഞ്ഞെങ്കിലും പരാതി നൽകാതെ മൂടിവെച്ചു. പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകർ വിവരങ്ങൾ മനസ്സിലാക്കി വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ടി.സി. രാമനാഥൻ രജിസ്റ്റർ ചെയ്ത കേസിൽ വലപ്പാട് സർക്കിൾ ഇൻസ്പെക്ടർ കെ.ടി. സലിംകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയ് ഹാജരായി.