കുന്നംകുളത്തെ കളിക്കളത്തിൽ പുൽമൈതാനവും സ്റ്റേഡിയവും ഒരുങ്ങി
text_fieldsസീനിയർ ഗ്രൗണ്ടിലെ പുൽമൈതാനം മന്ത്രി എ.സി. മൊയ്തീൻ വിലയിരുത്തുന്നു
കുന്നംകുളം: കുന്നംകുളത്തെ കായികമേഖലയുടെ മുഖച്ഛായ തന്നെ മാറ്റുന്ന തരത്തിൽ കളിക്കളമായ സീനിയര്‍ ഗ്രൗണ്ടിൽ പുൽമൈതാനവും സ്റ്റേഡിയവും ഒരുക്കി.
കായിക വകുപ്പിെൻറ നേതൃത്വത്തില്‍ 5.08 കോടി രൂപ ചെലവഴിച്ചാണ് മൈതാനത്തിെൻറയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായ സ്റ്റേഡിയം തിങ്കളാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. മഴയിലും വേനലിലും കളിക്കാൻ തടസ്സമുണ്ടാകാത്ത രീതിയിലാണ് നിര്‍മാണം.
മൈതാനത്ത് വെള്ളം കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളുമുണ്ട്. 110 മീറ്റര്‍ നീളവും 72 മീറ്റര്‍ വീതിയുമാണ് മൈതാനത്തിനുള്ളത്. ഇലവന്‍സും സെവന്‍സും കളിക്കാനുള്ള സൗകര്യമുണ്ടാകും. മന്ത്രി എ.സി. മൊയ്തീന്‍ കായിക മന്ത്രിയായിരിക്കുമ്പോഴാണ് നവീകരണത്തിന് തുടക്കമിട്ടത്.
പുല്‍മൈതാനത്തിന് ചുറ്റും സിന്തറ്റിക് ട്രാക്ക് നിര്‍മിക്കാൻ ഖേലോ ഇന്ത്യ പദ്ധതിയില്‍ അനുമതി ലഭിച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്കാണ് ഇവിടെ നിര്‍മിക്കുന്നത്. ഇതിന് ഏഴുകോടി രൂപയുടെ അടങ്കലാണ് തയാറാക്കിയിട്ടുള്ളത്. ട്രാക്ക് നിര്‍മാണം കഴിയുന്നതോടെ മൈതാനം പൂര്‍ണരീതിയിലെത്തും. നിർമാണ പ്രവർത്തനങ്ങൾ മന്ത്രി എ.സി. മൊയ്തീൻ സ്ഥലത്തെത്തി വിലയിരുത്തി. ഉദ്ഘാടനത്തിെൻറ ഭാഗമായി വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു.