സ്വർണപണിക്കാരൻെറ സത്യസന്ധത; നവവരൻെറ മാല തിരികെ ലഭിച്ചു
text_fieldsകുന്നംകുളം: വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നഷ്ടപ്പെട്ട മാല നവവരന് തിരിച്ചേൽപ്പിച്ചു. തിച്ചൂര്‍ സ്വദേശിനി രേവതിയും കോങ്ങാട് സ്വദേശി സുരേഷും ജനുവരി 24 നാണ് വിവാഹിതരായത്. ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രക്കിടെ ചെര്‍പ്പുളശ്ശേരിയില്‍ വെച്ച് ഇവരുടെ മാല നഷ്ടപ്പെടുകയായിരുന്നു. വധുവിന് യാത്രക്ഷീണം വന്നതോടെ വാഹനം നിര്‍ത്തി പുറത്തിറങ്ങി അല്‍പ്പം വിശ്രമിക്കുന്നതിനിടെയാണ് നവവരന് സുരേഷിെൻറ ഒന്നേകാല്‍ പവെൻറ മാല നഷ്ടപ്പെട്ടത്.
പിറ്റേന്ന് മകളുടെ തൊഴില്‍ ആവശ്യാർഥം ചെർപ്പുളശ്ശേരിയിലെത്തിയ സ്വർണ പണിക്കാരൻ പഴഞ്ഞി വെസ്റ്റ് മങ്ങാട് സ്വദേശി വിഷ്ണു ഭാരതീയനാണ് ഈ മാല കളഞ്ഞു കിട്ടിയത്. ഉടനെ സമീപത്തെ കടക്കാരെ വിവരം അറിയിച്ച ശേഷം ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ മാല ഏല്‍പ്പിക്കുകയായിരുന്നു.
പിന്നീട് മാല തിരഞ്ഞ് സംഭവ സ്ഥലത്തെത്തിയ സുരേഷിനോട് സമീപ കടക്കാര് വിവരം അറിയിച്ചതോടെ ഇവര്‍ സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് മാല ഏല്‍പ്പിച്ച വിഷ്ണുവിനെ പൊലീസ് വിളിച്ച് വരുത്തി ഉടമസ്ഥനായ കോങ്ങാട് സുരേഷിന് മാല കൈമാറി. വിഷ്ണു ഭാരതീയെൻറ സത്യസന്ധത നാടിന് മാതൃകയാണെന്ന് എസ്.ഐ ബാബുരാജ് പറഞ്ഞു. പഴഞ്ഞി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ ഒ.എസ്.എ ട്രഷററായ വിഷ്ണു കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ കുന്നംകുളം മേഖല ജോയൻറ് സെക്രട്ടറിയും കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.