താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നയാളെ പരിശോധിച്ചില്ല; ഡ്യൂട്ടി ഡോക്ടറെ പിരിച്ചുവിട്ടു
text_fieldsകുന്നംകുളം: റോഡരികിൽ കിടന്നയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ അന്വേഷണ വിധേയമായി ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഡോ. വിബിനെതിരെയാണ് നടപടിയെടുത്തത്. നഗരസഭ അധികൃതര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ നേരില്‍ കണ്ട് വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടിക്ക് വിധേയമാക്കിയത്.
ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു റോഡിൽ കിടന്നയാളെ പൊലീസ് സഹായത്തോടെ ആക്ട്സ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചത്.
ആംബുലൻസിൽ കൊണ്ടുവന്നയുടനെ ഡ്യൂട്ടി ഡോക്ടറോട് വിവരം അറിയിച്ചെങ്കിലും പരിശോധിക്കാൻ തയാറായില്ലെന്ന് പറയുന്നു. 45 മിനിറ്റ് അതേ നിലയിൽ സ്ട്രച്ചറിൽ കിടന്നയാളെ പിന്നീട് പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഡി.എം.ഒയുടെ താൽക്കാലിക നിയമനത്തിലൂടെയാണ് ഡോ. വിബിൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മാസങ്ങൾക്ക് മുമ്പ് ചുമതലയേറ്റത്.
അത്യാഹിത വിഭാഗം മെഡിക്കൽ ഓഫിസറായിരുന്നു ഇദ്ദേഹം. ഡോക്ടർക്കെതിരെ ഇതിനു മുമ്പും പരാതി ഉയർന്നിരുന്നു. രോഗികളെ പരിശോധിക്കുന്നതിൽ അലംഭാവം കാട്ടുന്നുവെന്ന പരാതി സംബന്ധിച്ച് വകുപ്പ് തല അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും ഗുരുതര വീഴ്ച കണ്ടെത്തിയത്. റോഡരികിലെ കാനയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.