പന്തല്ലൂർ ക്ഷേത്ര ഭരണം ഏറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം; സംഘർഷാവസ്ഥ
text_fieldsകുന്നംകുളം: അഴിമതിയും തട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങളും ഉയര്‍ന്ന പന്തല്ലൂര്‍ ശിവ ഭഗവതി ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് ചുമതലയേൽപിച്ച പുതിയ കമ്മിറ്റിക്ക് തർക്കം മൂലം ഭരണച്ചുമതല ഏറ്റെടുക്കാനായില്ല. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് എത്തിയ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ 10ന് ചുമതല ഏൽപിക്കാൻ ധാരണയായി.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം. ചിറളയം സ്വരൂപത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രഭരണം ഊരാള കുടുംബത്തിന്റെ പ്രതിനിധി സി.എ. ശശിധര രാജ മാനേജിങ് ട്രസ്റ്റിയായുള്ള 10 അംഗ ഭരണസമിതിക്ക് ഏല്പിക്കാന് ദേവസ്വം ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ക്ഷേത്രത്തിലെ വസ്തുവഹകളെ സംബന്ധിച്ച വിവരങ്ങള്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് ദേവസ്വം ബോര്‍ഡിനെ അറിയിക്കണമെന്ന് നിർദേശമുണ്ടായിരുന്നു.
എന്നാല്‍, പുതിയ ഭാരവാഹികളുടെ അധികാര കൈമാറ്റത്തിന്റെ ഉത്തരവ് വൈകിയാണ് ലഭിച്ചതെന്നും ക്ഷേത്രത്തിലെ വസ്തുവഹകള്‍ സംബന്ധിച്ച വിവരങ്ങള്‍ ദേവസ്വം ബോര്‍ഡിന് കൈമാറുന്ന മുറക്ക് മാത്രമേ അധികാര ചുമതല നൽകാൻ കഴിയൂവെന്നും നിലവിലെ ട്രസ്റ്റി ദീപൻ അറിയിച്ചു. ഇതോടെ ഉത്തരവുമായെത്തിയ പുതിയ ഭാരവാഹികളുമായി ട്രസ്റ്റിയും നാട്ടുകാരും ചേർന്ന് വാക്കേറ്റമായി. ക്ഷേത്രം ട്രസ്റ്റിയായിരുന്ന കെ.എസ്. മോഹന്‍ദാസിന്റെ മരണശേഷം മകന് ദീപന് സ്വയം ട്രസ്റ്റിയായി അധികാരം ഏറ്റെടുത്തതോടെയാണ് ക്ഷേത്രഭരണത്തില്‍ വ്യാപക പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നത്. കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും അഴിമതി നിറഞ്ഞ ഭരണമാണ് നിലനില്‍ക്കുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു.
ഇതിനിടെ ദേവിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയ തിരുവാഭരണം കാണാതായത് വിവാദമായി. ഇതുസംബന്ധിച്ച് ട്രസ്റ്റിയായിരുന്ന ദീപനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തിരുന്നു. ക്ഷേത്ര ഭരണം കൊച്ചിന് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് ജനകീയ കമ്മിറ്റിയെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം വകുപ്പിനെ നാട്ടുകാര്‍ സമീപിച്ചിരുന്നു. നാട്ടുകാരുടെ പരാതിയില്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ നാട്ടുകാര്‍ ഉന്നയിച്ച ആക്ഷേപങ്ങളും പരാതികളും ശരിവെച്ച അന്വേഷണ റിപ്പോര്‍ട്ടാണ് ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ചത്.
ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിന്റെ അനുയോജ്യമായ താല്പര്യം കണക്കിലെടുത്താണ് കൊച്ചിന് ദേവസ്വം ബോര്‍ഡ് പഴയ കമ്മിറ്റിക്കാരെ പൂര്‍ണമായും ഒഴിവാക്കി ക്ഷേത്ര ഊരാളന്‍ ശശിധര രാജയെ മാനേജിങ് ട്രസ്റ്റിയായി പത്തംഗ ഭരണസമിതിക്ക് ചുമതല നല്‍കിയത്. എന്നാല്‍, ദേവസ്വം ബോര്‍ഡ് അംഗീകരിച്ച പുതിയ ഭാരവാഹികള്‍ക്ക് ക്ഷേത്രവും ക്ഷേത്ര ആചാരങ്ങളുമായും ഒരു ബന്ധമില്ലെന്നും രാഷ്ട്രീയ സംഘമാണെന്നും ഒരുവിഭാഗം ആക്ഷേപം ഉയർത്തിയിരുന്നു. സംഘർഷത്തെ തുടർന്ന് കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് തർക്കം പരിഹരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.