കൊടുങ്ങല്ലൂർ നഗരസഭയെ വനിതകൾ നയിക്കും
text_fieldsഹണി പിതാംബരൻ, സുമിത നിസാഫ്
കൊടുങ്ങല്ലൂർ: ബി.ജെ.പി.യുടെ അതിശക്തമായ വെല്ലുവിളികളെ അതിജീവിച്ച് ഇടതു മുന്നണിഭരണം നിലനിർത്തിയ കൊടുങ്ങല്ലൂർ നഗരസഭയെ വനിതകൾ നയിക്കും. ചെയർപേഴ്സൺ സ്ഥാനത്തേക്ക് സി.പി.ഐയിലെ ഹണി പിതാംബരനും, വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സി.പി.എമ്മിലെ സുമിത നിസാഫും മത്സരിക്കും.
ചെയർമാൻ സ്ഥാനത്തേക്ക് ജനറലായ കൊടുങ്ങല്ലൂരിൽ മറ്റു ചില പേരുകളും ഉയർന്ന് കേട്ടിരുന്നുവെങ്കിലും പുല്ലൂറ്റ് നീലക്കംപാറ ഒൻപതാം വാർഡിൽ നിന്നും വിജയിച്ച ഹണിപീതാംബരനെ മത്സരിപ്പിക്കാൻ സി.പി.ഐ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു. കേരള മഹിളാസംഘം തൃശൂർ ജില്ലാ കമ്മറ്റിയംഗവും, കിസാൻ സഭ മണ്ഡലം പ്രസിഡൻ്റും പാർട്ടി മണ്ഡലം കമ്മിറ്റി അംഗവുമായ ഹണി നേരത്തേ നഗരസഭ വൈസ് ചെയർപേഴ്സണായിരുന്നു. ഈ അനുഭവ സമ്പത്തും പരിഗണിക്കുന്നതിന് തുണയായി. ഇടതുമുന്നണി ധാരണപ്രകാരം ആദ്യം ചെയർമാൻ സ്ഥാനം സി. പി.ഐ ക്കാണ്. ഈ കാലയളവിൽ വൈസ് ചെയർമാൻ സ്ഥാനം സി.പി.എംനും ലഭിക്കും.
വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പുതുമുഖമായ ടി.കെ.എസ് പുരം 29-ാം വാർഡിൽ നിന്നുള്ള സുമിത നിസാഫിനെ മത്സരിപ്പിക്കാനാണ് സി.പി.എം ഏരിയാ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. സി.പി.ഐ ക്ക് എട്ടും, സി.പി.എമ്മിന് 17 ഉം ഉൾപ്പെടെ 25 സീറ്റിൻ്റെ അംഗബലമാണ് എൽ.ഡി.എഫിന് നഗരസഭയിലുള്ളത്. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് 18 അംഗങ്ങളുള്ള ബി.ജെ.പിയും, മൂന്ന് സീറ്റുള്ള കോൺഗ്രസും മത്സര രംഗത്തുണ്ട്. ബി.ജെ.പി.യിലെ ഒ.എൻ.ജയദേവനും, രേഖ സൽപ്രകാശുമായിരിക്കും മത്സരിക്കുക. കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് വി.എം.ജോണിയും, കവിതാ മധുവും മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

