കൊടുങ്ങല്ലൂർ; ജനപ്പൊലിമയുടെ മഹോത്സവം
text_fieldsകൊടുങ്ങല്ലൂർക്കാവ്
കൊടുങ്ങല്ലൂർ: ചിരപുരാതന നഗരിയായ മുസിരിസ് അഥവാ കൊടുങ്ങല്ലൂർ ദേശപ്പെരുമയുടെ മഹോത്സവാരവങ്ങളിലേക്ക്. രണ്ടുനാൾ മുന്നേ മഹോത്സവത്തിന്‍റെ വരവറിയിച്ച് സംഘക്കളി അരങ്ങേറിയ ശ്രീകുരുംബകാവിൽ ബുധനാഴ്ച മകരസംക്രമ സായാഹ്നത്തിൽ ആയിരത്തിയൊന്ന് കതിന വെടികൾ മുഴങ്ങിയതോടെയാണ് ഈ ആണ്ടിലെ താലപ്പൊലി മഹോത്സവത്തിന് കേളികൊട്ടുയർന്നത്. ഇതോടെ ചരിത്ര പ്രസിദ്ധമായ ശ്രീകുരുംബക്കാവും പരിസരവും താലപ്പൊലിയാഘോഷത്തിന്‍റെ താളമേള വർണ്ണപ്പൊലിമയിലേക്ക് പ്രവശിച്ചു. ഈ ഉത്സവാരവം 19ന് പുലർച്ചെവരെ നീണ്ടുനിൽക്കും.
വ്യാഴാഴ്ചയാണ് ഒന്നാം താലപ്പൊലി. തുടർന്നുള്ള നാലുനാൾ ആഘോഷരാവാണ്. ഈ ജനാരവമാണ് താലപ്പൊലി മഹോത്സവത്തിന്‍റെ പ്രധാന പൊലിമ. ഭക്തിയും ആചാരനുഷ്‌ഠാനങ്ങളും ഒപ്പം ഗജവീരൻമാരും താളമേളങ്ങളും കലയും കാർണിവലും കരിമരുന്നും കച്ചവടവുമെല്ലാം കാവിൽ സമന്വയിക്കുന്ന മഹോത്സവം ഉത്സവപ്രേമികൾ മനസ്സിൽ തുടികൊട്ടി കാത്തിരിക്കുന്ന കൊടുങ്ങല്ലൂരിന്‍റെ വലിയ ആഘോഷമാണ്.
കൊടുങ്ങല്ലൂർ വലിയ തമ്പുരാനും കൊച്ചിൻ ദേവസ്വം ബോർഡും ഒ.കെ. യോഗവും എം.എൽ.എയും നഗരസഭയും സർക്കാർ വകുപ്പുകളും ചാത്താരി നമ്പൂതിരിമാരും കുടുംബികളും മലയരയന്മാരും ദേശത്തെ വിവിധ തറവാട്ടുകാരും സമുദായങ്ങളും സംഘടനകളുമെല്ലാം ഭാഗഭാക്കാവുന്ന നാടിന്‍റെ മഹോത്സവമാണ് കൊടുങ്ങല്ലുർ ചരിത്രത്തിന്‍റെ ഭാഗമായ താലപ്പൊലി.
കൊടുങ്ങല്ലൂർക്കാവ് ചരിത്ര പ്രസിദ്ധമാണ്. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിന്റെ ഉത്ഭവം കാവുമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. കാവിൽ ഭഗവതിയുടെ ഉത്സവങ്ങളിലൊന്നാണ് മകരമാസത്തിലെ താലപ്പൊലി. മീനമാസത്തിലെ ഭരണിയും പ്രധാന ഉത്സവമാണ്. ഭരണിയുത്സവത്തിന് പുറത്തുനിന്നെത്തുന്നവർക്കാണ് പ്രാധാന്യം. താലപ്പൊലിയുത്സവം മറിച്ചും. ജാതി-മതഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും പങ്കെടുക്കുന്ന ഉത്സവമാണ് താലപ്പൊലി. ആദ്യകാലങ്ങളിൽ ഏഴു ദിവസം വരെയായിരുന്നു താലപ്പൊലി ഇപ്പോൾ നാലു ദിവസവും. മേള കമ്പക്കാരുടേത് കൂടിയാണ് കൊടുങ്ങല്ലൂരിന്‍റെ താലപ്പൊലി മഹോത്സവം.
ആചാരനിറവിൽ താലപ്പൊലി
കൊടുങ്ങല്ലൂർ: താലപ്പൊലിയോട് കൂടിയ ചടങ്ങുകൾ കേരളത്തിലെ പല ക്ഷേത്രങ്ങളിലും നടക്കുന്നുണ്ട്. എന്നാൽ, ആചാര സവിശേഷതകൾ കൊണ്ട് കൊടുങ്ങല്ലൂർ താലപ്പൊലി വേറിട്ട് നിൽക്കുന്നു. മകരമാസത്തിൽ താലപ്പൊലി നടക്കുന്നതുകൊണ്ട് കാർഷികോത്സവമായും അനുമാനിക്കപ്പെടുന്നു. താലപ്പൊലിയുടെ പ്രധാന ചടങ്ങ് രാത്രിയിലെ താലംപൊലിക്കലാണ്. രാത്രി ഒരു മണിക്ക് ക്ഷേത്രത്തിൽ നിന്ന് ആനകളെ നെറ്റിപ്പട്ടം കെട്ടിച്ച് കുരുംബാമ്മയുടെ നടയിലെത്തിക്കും. ദേവിയുടെ കോലം പൂജിച്ച് ആചാരവെടികളുടെ അകമ്പടിയോടെ ആനപ്പുറത്ത് കയറ്റുന്നതോടെ ഉത്സവം ആരംഭിക്കും.
ഈ സമയത്ത് ഒന്നു കുറേ ആയിരം യോഗത്തിൽപ്പെട്ട സ്ത്രീകൾ ശുഭ്രവസ്ത്രം ധരിച്ച് ഉരുളി പോലെയുള്ള പുതിയ പാത്രങ്ങളിൽ 11 കാൽ രൂപയും രണ്ടര നാഴി ഉണങ്ങലരിയും ഇട്ട വാഴയില വാട്ടി വാഴ നാരു കൊണ്ട് ചിരകിട കെട്ടി തലയിൽ വെച്ചുകൊണ്ട് കോലം ഏറ്റിയ ആനയുടെ മുന്നിൽ ആചാരപരമായി നിർവഹിക്കും. ഉത്സവം എതിരേൽപ്പ് പന്തലിൽ എത്തുമ്പോൾ പിലാപറ്റ തേവർവട്ടം വീടുകളിലെ സ്ത്രീകൾ കുത്തുവിളക്ക് പിടിച്ച് എതിരേൽക്കാനുണ്ടാകും. ആടിനെ നട തള്ളലും ആചാരമാണ്. ചാത്തിര് നമ്പൂതിരിമാരാണ് സംഘകളി നടത്തുക. സവാസിനി പൂജ കുഡുംബികളാണ് നടത്തുന്നത്. 1001 കതിനാ വെടി നടത്തേണ്ടത് കിളിക്കോട്ട് പണിക്കരുടെ നേതൃത്വത്തിലാണ്. എടമുക്കിലെ കുഡുംബികളുടെ സഹായവും ഉണ്ടാകും. താലപ്പൊലിക്കാവിൽ നടക്കുന്ന വാണിഭത്തിൽ ഇതര സമുദായക്കാരും പങ്കുവഹിക്കുന്നുണ്ട്.
താലപ്പൊലിക്കാവിൽ നാലുനാൾ
കൊടുങ്ങല്ലൂർ : ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 18 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 15 ന് രാവിലെ ആറിന് 1001 കതിനവെടി, ഒരു മണിക്ക് കുരുംബാമ്മയുടെ നടയിൽ നിന്ന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, പാണ്ടിമേളം, വൈകിട്ട് ആറിന് ഇറക്കി എഴുന്നള്ളിപ്പ്, ദീപാരാധന, 1001 കതിനവെടി, കരിമരുന്ന് പ്രയോഗം, നാദസ്വരം, ഏഴിന് കൊട്ടിപ്പാടി സേവ, 8.30 ന് ഭരതനാട്യം, 10 ന് ഡബിൾ തായമ്പക, രാത്രി ഒരു മണിക്ക് എഴുന്നള്ളിപ്പ്, അടന്ത മേളം, പുലർച്ചെ മൂന്നിന് എതിരേൽപ്പ്, പണ്ടാരിമേളം, കരിമരുന്ന് പ്രയോഗം.
16 ന് സമ്പൂർണ നെയ്യ് വിളക്ക്, പുഷ്പാലങ്കാരം, ഉച്ചക്ക് 2 ന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, പാണ്ടിമേളം, വൈകീട്ട് ആറിന് ഇറക്കി എഴുന്നെള്ളിപ്പ്, 6.15ന് ദീപാരാധന, 1001 കതിനവെടി, കരിമരുന്ന് പ്രയോഗം, നാദസ്വരം ഏഴിന് ഭരതനാട്യ കച്ചേരി, ഡിജിറ്റൽ ഡ്രാമ, 9.30ന് ഗുരുതിക്ക് ശേഷം നടക്കൽ തായമ്പക, പുലർച്ചെ രണ്ടിന് എഴുന്നള്ളിപ്പ്, 5.30ന് ഇറക്കി എഴുന്നള്ളിപ്പ്.
17 ന് ഉച്ചക്ക് 2 ന് എഴുന്നള്ളിപ്പ്, വൈകീട്ട് ആറിന് ഇറക്കി എഴുന്നള്ളിപ്പ്, ദീപാരാധന, 1001 കതിനവെടി, കരിമരുന്ന് പ്രയോഗം, ഏഴിന് തിരുവാതിരക്കളി, ഈശ്വരനാമജപം- സമ്പ്രദായ ഭജന, ഒമ്പതിന് ഗുരുതി, നടക്കൽ തായമ്പക, ഒമ്പതിന് എടവിലങ്ങ് പതിനെട്ടരയാളം പറ എഴുന്നള്ളിപ്പ്, 5.30ന് ഇറക്കി എഴുന്നള്ളിപ്പ്.
18 ന് സമ്പൂർണ നെയ്യ് വിളക്ക്, പുഷ്പാലങ്കാരം, 10.30 ന് അക്ഷരശ്ലോക സദസ്, ഉച്ചയ്ക്ക് ഒരു മണിക്ക് എഴുന്നള്ളിപ്പ്, ആറിന് ഇറക്കി എഴുന്നെള്ളിപ്പ്, വൈകീട്ട് 6.15 ന് ദീപാരാധന, 1001 കതിനവെടി, കരിമരുന്ന് പ്രയോഗം, 6.30ന് തിരുവാതിരക്കളി, 7.30 ന് വയലിൻ ഫ്യൂഷൻ, 9.30 ന് തായമ്പക, രാത്രി ഒരു മണിക്ക് താലപ്പൊലി എഴുന്നള്ളിപ്പ്, പുലർച്ചെ മൂന്നിന് എതിരേൽപ്പ്, ഇറക്കി എഴുന്നള്ളിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

