അപകടത്തിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകനിൽനിന്ന് കള്ളനോട്ട്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും
text_fieldsrepresentational image
കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബി.െജ.പി പ്രവർത്തകനിൽനിന്ന് കള്ളനോട്ട് കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. നിലവിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊടകര സി.ഐയെ കൂടി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തുമെന്നും അറിയുന്നു. മേത്തല വടശേരി കോളനിയിൽ കോന്നാടത്ത് ജിത്തുവിെൻറ പക്കൽനിന്നാണ് 1.78 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെടുത്തത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇയാൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഈ സാഹചര്യത്തിൽ ഇയാളെ ചോദ്യം ചെയ്യാൻ പൊലീസിനായിട്ടില്ല. ആശുപത്രിയിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജിത്തു ഉപയോഗിച്ചിരുന്ന ബൈക്കും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
കൊടകര കുഴൽപണ കേസുമായി ജിത്തുവിന് ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇത് മുൻ നിർത്തിയാണ് കൊടകര സി.ഐയെ അന്വേഷണ സംഘത്തിൻ ഉൾപ്പെടുത്തുന്നത്. ജിത്തുവിെൻറ പിന്നിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസ് നിഗമനം.
സംഭവത്തിൽ പൊലീസ് കേസടുത്തെങ്കിലും പിടിച്ചെടുത്ത കള്ള നോട്ട് കോടതിയിൽ ഹാജരാക്കിയിട്ടില്ല. ഓരോ നോട്ടിെൻറയും നമ്പരും ഫോട്ടോ കോപ്പിയും എടുക്കേണ്ടതിനാലാണ് ഹാജരാക്കാൻ വൈകുന്നത്. ചൊവ്വാഴ്ച രാത്രി ജിത്തു സഞ്ചരിച്ച ബൈക്ക് കരൂപ്പടന്നയിൽ മതിലിലിടിച്ചായിരുന്നു അപകടം.