ബിവോക്ക് പരീക്ഷ നടക്കാത്തതിനെ തുടർന്ന് പ്രിൻസിപ്പളിന് നിവേദനം സമർപ്പിച്ച് അസ്മാബി കോളജ് വിദ്യാർഥി പ്രതിനിധികൾ
text_fieldsകൊടുങ്ങല്ലൂർ: കോഴിക്കോട് സർവ്വകലശാല 2020 - 23 ബാച്ചിലെ ബി വോക്ക് പരീക്ഷ നടക്കാത്തതിനെ തുടർന്ന് വിദ്യാർഥികൾ കടുത്ത ആശങ്കയിൽ. ഇതു വരെ ഒരൊറ്റ സെമസ്റ്റർ പരീക്ഷയും നടന്നീട്ടില്ലെന്നാണ് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് പി വെമ്പല്ലൂർ അസ്മാബി കോളജ് വിദ്യാർഥി പ്രതിനിധികൾ പ്രിൻസിപ്പളിന് നിവേദനം സമർപ്പിച്ച് അനുകൂല നടപടി കാത്തിരിക്കുകയാണ്.
മറ്റു ഡിപാർട്ട്മെന്‍റുകളായ ബി.എസ്.സി, ബിക്കോം, ബി.ബി.എ, ബി.സി. എ വിദ്യാർഥികൾക്ക് യഥാക്രമം ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ നടന്നു കഴിഞ്ഞു. മാത്രമല്ല മൂന്നാം സെമസ്റ്റർ പരീക്ഷയുടെ അറിയിപ്പ് വന്നിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ ബി.വോക്ക് വിദ്യാർത്ഥികൾ നേരിടുന്ന ഈ അവഗണന അത്യന്തം ഗുരുതരമായതും ആശങ്കാകുലവുമാണ്. ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫീസ് കെട്ടി ഏകദേശം രണ്ട് മാസത്തോളമാണ് വിദ്യാർത്ഥികൾ പരീക്ഷക്ക് വേണ്ടി തയ്യാറെടുത്തത്.
എന്നാൽ ഒരു തരത്തിലുമുള്ള അറിയിപ്പ് സർവ്വകലാശാലയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. വൊക്കേഷണൽ പഠനം ആയതുകൊണ്ട് ആറാം സെമസ്റ്റർ ഇറ്റർഷിപ്പിനായി പോകേണ്ടതുണ്ട് . ഈ നില തുടരുകയാണെങ്കിൽ അധ്യയന വർഷം പൂർത്തിയായതിന് ശേഷവും വരും വർഷങ്ങളും നഷ്ടപ്പെടുമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. സർട്ടിഫിക്കറ്റ് ലഭ്യത വൈകുന്നത് തൊഴിൽ ലഭ്യതയെയും ബാധിക്കും. ഈ നിലപാട് മാറണമെന്നും പരീക്ഷകൾ യഥാക്രമം നടത്തണമെന്നും അസ്മാബി കോളജ് ബി വോക്ക് കോ-ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ പ്രിൻസിപ്പലിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.