ദേശീയപാത നിർമാണത്തിനിടെ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ 17 കോടി എൻ.എച്ച്.എ.ഐ അനുവദിച്ചു
text_fieldsകൊടുങ്ങല്ലൂർ: ജില്ലയുടെ തീരദേശത്ത് കൂടി കടന്നുപോകുന്ന ദേശീയപാത 66ൽ ആറുവരിപാത നിർമാണത്തോടെ രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നാഷനൽ ഹൈവേ അതോറി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) 17 കോടി രൂപ അനുവദിച്ചു. ദേശീയപാത നിർമാണത്തിനിടെ ഉണ്ടായ വെള്ളക്കെട്ട് സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ എൻ.എച്ച്.എ.ഐ ജില്ല കലക്ടർ മുഖേന അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഒരു വർഷം മുമ്പ് എസ്റ്റിമേറ്റ് ക്ഷണിച്ചിരുന്നു. ഇതനുസരിച്ച് എസ്റ്റിമേറ്റ് സമർപ്പിച്ച കൊടുങ്ങല്ലൂർ നഗരസഭ, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം ഗ്രാമ പഞ്ചയത്തുകൾക്ക് ഉൾപ്പെടെയാണ് തുക അനുവദിച്ചത്. ജില്ലയുടെ പടിഞ്ഞാറൻ തീരദേശത്തെ നഗരസഭകൾ ഉൾപ്പെടെ 15 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പ്രാഥമിക എസ്റ്റിമേറ്റ് പ്രകാരമാണ് ഫണ്ട് അനുവദിച്ചത്. ഇനി വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

