കാട്ടാനകളുടെ ജനന-മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച് മലയോര ഗ്രാമങ്ങള്‍
text_fieldsപോത്തന്‍ചിറയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് ചെരിഞ്ഞ കാട്ടാനയുടെ ജഡം വനത്തിലേക്ക്
കൊണ്ടുപോകാൻ ലോറിയിൽ കയറ്റുന്നു
കൊടകര: വെള്ളിക്കുളങ്ങര മേഖലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചതോടെ റബര്‍ തോട്ടങ്ങളിൽ ആനകളുടെ പ്രസവവും ജനവാസ മേഖലയില്‍ കാട്ടാനകള്‍ ചെരിയുന്നതും പതിവാകുന്നു. അഞ്ചു വര്‍ഷത്തില്‍ നിരവധി കാട്ടാന പ്രസവങ്ങളാണ് ജനവാസമേഖലയോട് ചേര്‍ന്ന കാടുകളിലും റബര്‍ തോട്ടങ്ങളിലുമായി നടന്നത്. കൃഷിത്തോട്ടങ്ങളില്‍ കാട്ടാനകളെ ചെരിഞ്ഞ നിലയില്‍ കാണപ്പെടുന്നു.
പോത്തന്‍ചിറ, അമ്പനോളി പ്രദേശങ്ങളില്‍ അഞ്ചു മാസത്തിനിടെ രണ്ടു കാട്ടാനകളാണ് ചെരിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് അമ്പനോളിയില്‍ കാട്ടാന ചെരിഞ്ഞത് വൈദ്യുതി ഷോക്കേറ്റാണെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി കുറ്റക്കാരെ പിടികൂടിയിരുന്നു. തിങ്കളാഴ്ച രാത്രി പോത്തന്‍ചിറയില്‍ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിയാണ് കാട്ടുകൊമ്പന് ദാരുണാന്ത്യം. ആള്‍ത്താമസമില്ലാത്ത വീടിനു സമീപത്തെ ഉപയോഗമില്ലാത്ത കക്കൂസ് ടാങ്കിന്റെ സ്ലാബ് തകര്‍ന്നാണ് കുഴിയില്‍ വീണത്. വീടിനുനേരെ കാട്ടാനകളെത്തുമെന്ന ഭീതിയോടെയാണ് കുടുംബങ്ങള്‍ ഓരോ രാത്രിയും തള്ളിനീക്കുന്നത്. ജനവാസമേഖലയിലേക്ക് കാട്ടാനകള്‍ ഇറങ്ങിവരുന്നത് തടയാന്‍ സാധ്യമായ നടപടികള്‍ക്ക് പോലും അധികാരികള്‍ തയാറാവുന്നില്ലെന്ന രോഷവും സങ്കടവുമാണ് മേഖലയിലെ കുടുംബങ്ങള്‍ പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

