കിറ്റ് വിതരണം; കലക്ടറേറ്റിന് മുന്നിൽ സമരവുമായി എൽ.ഡി.എഫ് നേതാക്കൾ
text_fieldsഎൽ.ഡി.എഫ് നേതാക്കൾ തൃശൂർ കലക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് നടത്തുന്നു
തൃശൂർ: വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്കെതിരെ എൽ.ഡി.എഫ് പരാതി നൽകി. അനുമതി വാങ്ങി ചെന്നിട്ടും പരാതി സ്വീകരിക്കാൻ ജില്ല കലക്ടർ സ്ഥലത്തുണ്ടാവാതിരുന്നതിനെത്തുടർന്ന് നേതാക്കൾ കലക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് നടത്തി.
പിന്നീട് എ.ഡി.എം എത്തി പരാതി സ്വീകരിച്ചതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് ജാഗ്രത പുലർത്തുമെന്നും അറിയിച്ചതിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. ജില്ലയിലുടനീളം എൽ.ഡി.എഫ് പ്രവർത്തകരും ജാഗ്രത പുലർത്തും.
നീതിയുക്തമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിച്ചിട്ടും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. തൃശൂർ മണ്ഡലത്തിൽ ബി.ജെ.പി നിരന്തരമായി പണമൊഴുക്കിയിട്ടും സാധന സാമഗ്രികൾ വിതരണം ചെയ്‌തിട്ടും കമീഷൻ നടപടിയെടുക്കുന്നില്ല.
ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്‌ണൻ വർഗീയ പ്രസ്‌താവന നടത്തിയത് മുതൽ കമീഷൻ പക്ഷപാതപരമായ നിലപാടാണ് കൈക്കൊണ്ടത്. കമീഷന്റെ മൗനാനുവാദത്തോടെയാണോ അട്ടിമറി നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും നേതാക്കൾ പറഞ്ഞു.
ചട്ടലംഘനം മാത്രമല്ല, ജനപ്രാതിനിധ്യ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും ക്രിമിനൽ കുറ്റമാണെന്ന് എൽ.ഡി.എഫ് നൽകിയ പരാതിയിൽ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.കെ. ബിജു, ജില്ല സെക്രട്ടറി കെ.വി അബ്‌ദുൾഖാദർ, സി.പിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.എസ്. സുനിൽ കുമാർ, ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ, അനൂപ് ഡേവിസ് കാട, കെ.ബി. സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

