ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച കാവനാട് ചിറയില്‍ പായലും ചണ്ടിയും നിറയുന്നു
text_fieldsപുല്ല് മൂടിയ കാവനാട് ചിറ
കൊടകര: പഞ്ചായത്തില്‍ ഏതാനും വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച കാവനാട് ചിറയില്‍ വീണ്ടും പായലും ചണ്ടിയും നിറയുന്നു. വിസ്തൃതമായ കാവനാട് ചിറ 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുദ്ധരിച്ചത്. കൊടകര, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഒരേക്കറിലധികം വിസ്തൃതിയുള്ള ഈ ജലാശയം.
കടുത്ത വേനല്ക്കാലത്തു പോലും ജലത്തിന്റെ നിറസമൃദ്ധിതാണ് കാവനാട് ചിറയുടെ സവിശേഷത. കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായുള്ള സംവിധാനവും ഇവിടെയുണ്ട്. ചിറയില്‍ സംഭരിച്ചുനിര്‍ത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഒരു കാലത്ത് മേഖലയില്‍ നെല്‍കൃഷി ചെയ്തുപോന്നിരുന്നത്.
നെല്‍ പാടങ്ങളുടെ വിസ്തൃതി കുറയുകയും പാടങ്ങള്‍ പലതും പറമ്പുകളായി മാറുകയും ചെയ്തതോടെ ഇതിലെ വെള്ളം ഉപയോഗിക്കുന്ന കര്‍ഷകരുടെ എണ്ണം കുറഞ്ഞു. ഇതോടെ ചിറ അവഗണിക്കപ്പെടുകയായിരുന്നു. വര്‍ഷങ്ങളോളം പുല്ലും പായലും മൂടി നാശോന്മുഖമായി കിടന്ന ചിറ നബാര്‍ഡിന്റെ സഹായത്തോടെ കെ.എല്‍.ഡി.സിയാണ് നവീകരിച്ചത്. അരക്കോടി രൂപയോളം ഇതിനായി ചെലവഴിച്ചു.
2019ല്‍ ആരംഭിച്ച ചിറയുടെ നവീകരണ പ്രവൃത്തി രണ്ടുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. എന്നാല്‍ വീണ്ടും പുല്ലും പായലും നിറഞ്ഞതോടെ ചിറ പുല്‍മൈതാനം പോലെയായി. വേനലിൽ മേഖലയിലെ കുളങ്ങളിലും കിണറുകളിലും ജലവിതാനം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചിറ വൃത്തിയാക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

