കെ.എ.യു ജനറൽ കൗൺസിൽ: സി.പി.എം സംഘടനക്ക് നാല് സീറ്റ്; കോൺഗ്രസ് സംഘടനക്ക് മൂന്ന്
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാല (കെ.എ.യു) ജനറൽ കൗൺസിലിലെ എട്ട് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലെണ്ണത്തിൽ സി.പി.എം അനുഭാവ സംഘടന പ്രതിനിധികളും മൂന്ന് സീറ്റിൽ കോൺഗ്രസ് സംഘടന പ്രതിനിധികളും ഒന്നിൽ സി.പി.ഐ സംഘടന പ്രതിനിധിയും ജയിച്ചു.
അധ്യാപക മണ്ഡലത്തിലെ നാല് സീറ്റുകളിൽ രണ്ടെണ്ണത്തിൽ സി.പി.എം അനുഭാവ സംഘടന കെ.എ.യു ടീച്ചേഴ്സ് ഓർഗനൈസേഷൻ സ്ഥാനാർഥികളായ ഡോ. ടി. പ്രദീപ് കുമാർ, ഡോ. പി.കെ. സുരേഷ് കുമാർ എന്നിവർ ജയിച്ചു. കോൺഗ്രസ് അനുകൂല സംഘടന കെ.എ.യു ടീച്ചേഴ്സ് ഫോറം സ്ഥാനാർഥി ഡോ. തോമസ് ജോർജ്, സി.പി.ഐ സംഘടന കെ.എ.യു ടീച്ചേഴ്സ് അസോസിയേഷൻ സ്ഥാനാർഥി ഡോ. റോയി സ്റ്റീഫൻ എന്നിവരാണ് അധ്യാപക മണ്ഡലത്തിൽനിന്ന് വിജയിച്ച മറ്റ് രണ്ടുപേർ. അധ്യാപക മണ്ഡലത്തിൽ സി.പി.എം-സി.പി.ഐ ധാരണയുണ്ടായിരുന്നില്ല. നാല് സീറ്റുകളിലേക്കും സി.പി.എം അധ്യാപക സംഘടന സ്ഥാനാർഥികളെ നിർത്തിയിരുന്നു. സി.പി.എം അധ്യാപക സംഘടനയിലെ ഡോ. ബി. സുമ ഉൾപ്പെടെ രണ്ടുപേർ തോറ്റു.
ആനുപാതിക പ്രാതിനിധ്യ പ്രകാരമായിരുന്നു തെരഞ്ഞെടുപ്പ്. അനധ്യാപക മണ്ഡലത്തിലെ രണ്ട് സീറ്റുകളിൽ കോൺഗ്രസ് അനുഭാവ സംഘടന കെ.എ.യു എംേപ്ലായീസ് യൂനിയെൻറ കെ.എസ്. ബീന, സി.പി.എം അനുഭാവ സംഘടന എംപ്ലോയീസ് അസോസിയേഷെൻറ കെ.എം. ശ്രീകുമാർ എന്നിവർ വിജയിച്ചു. അസോസിയേഷെൻറ മറ്റൊരു സ്ഥാനാർഥിയും ബി.ജെ.പി സ്ഥാനാർഥിയും തോറ്റു.
തൊഴിലാളി മണ്ഡലത്തിലെ രണ്ട് സീറ്റുകളിൽ ഐ.എൻ.ടി.യു.സി പ്രതിനിധി ഡി. ദീപു, സി.ഐ.ടി.യു സ്ഥാനാർഥി കെ.ജി. സിന്ധു എന്നിവർ ജയിച്ചു. രണ്ട് സീറ്റിലേക്കും സി.ഐ.ടി.യു സ്ഥാനാർഥികളെ നിർത്തിയിരുന്നു. എ.ഐ.ടി.യു.സി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിപ്പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

