യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
text_fieldsകയ്പമംഗലം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കരുവന്നൂർ പൊറത്തിശ്ശേരി സ്വദേശികളായ നെടുംപുരക്കൽ വീട്ടിൽ ഷമീർ (40), മുരിങ്ങത്ത് വീട്ടിൽ സുധിൻ (29) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം. പെരിഞ്ഞനം മഹളറ പള്ളിക്ക് സമീപം താമസിക്കുന്ന മൂന്നുപീടിക സ്വദേശി പുഴങ്കരയില്ലത്ത് വീട്ടിൽ അനീസിനെയാണ് (23) പ്രതികൾ ആക്രമിച്ചത്. സാമ്പത്തിക തർക്കത്തെത്തുടർന്നുള്ള വൈരാഗ്യത്താൽ പ്രതികൾ അനീസിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറി മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച കയ്പമംഗലം സ്വദേശി കൃഷ്ണതേജസിന്റെ (22) തുടയിൽ ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഷെമീർ പത്തോളം ക്രിമിനൽ കേസുകളിലും സുധിൻ മൂന്ന് ക്രിമിനൽ കേസുകളിലും പ്രതിയാണ്. കയ്പമംഗലം എസ്.ഐ ഋഷിപ്രസാദ്, ജി.എ.എസ്.ഐമാരായ വിപിൻ, രാജേഷ്, സി.പി.ഒമാരായ ഡെൻസ് മോൻ, ദിനേഷ്, കിരൺ, ജ്യോതിഷ്, സുനിൽകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

