കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അഞ്ചാം പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുത്തു
text_fieldsകരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി ബിജോയിയെ തെളിവെടുപ്പിനു ശേഷം പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ തടയാന്‍ ശ്രമിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് മാറ്റുന്നു
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതി കൊരുമ്പിശ്ശേരി അനന്തത്ത് പറമ്പില്‍ വീട്ടില്‍ ബിജോയിയെ (47) ബാങ്കില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. സഹകരണ ബാങ്കിലെ റബ്കോ മുന്‍ കമീഷന് ഏജൻറായിരുന്നു ബിജോയ്. കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ആരംഭിച്ച തെളിവെടുപ്പ് ഒന്നര മണിക്കൂറോളം നീണ്ടു.
തെളിവെടുപ്പ് കഴിഞ്ഞ് ബാങ്കില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. നഗരസഭ കൗണ്‍സിലര്‍ ടി.കെ. ഷാജു, ന്യൂനപക്ഷ മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ഷിയാസ് പാളയങ്കോട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുദ്രാവാക്യം മുഴക്കിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിമാരായ വി.എ. ഉല്ലാസ്, ജോര്‍ജ് ജോസഫ്, സി.ഐമാരായ ടി.ഐ. ഷാജു, ഇരിങ്ങാലക്കുട സി.ഐ എസ്.പി. സുധീരന്, എസ്.ഐ വി. ജിഷില്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.