ഇരിങ്ങാലക്കുട സീറ്റ് വേണമെന്ന ആവശ്യം: കോൺഗ്രസിൽ ഭിന്നാഭിപ്രായം
text_fieldsഇരിങ്ങാലക്കുട: നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കണമെന്ന ആവശ്യത്തിന് പാർട്ടിയിൽ തന്നെ രണ്ടുപക്ഷം.
മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കണമെന്ന് നേതൃത്വത്തോട് അപേക്ഷിച്ച് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി ടി.വി. ചാർളി, സംഘടന സെക്രട്ടറി എം.ആർ. ഷാജു, നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി വി.സി. വർഗീസ്, ട്രഷറർ ജോസഫ് ചാക്കോ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ എന്നിവർ നടത്തിയ വാർത്തസമ്മേളനത്തിനെതിരെയാണ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ അജോ ജോൺ, കെ.എസ്. അസറുദ്ദീൻ, അഡ്വ. സിജു പാറേക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി ഭാരവാഹികൾ രംഗത്തെത്തിയത്.
മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളിൽനിന്ന് ഉയരുന്ന വിവാദങ്ങൾക്ക് ഔദ്യോഗിക പരിവേഷമില്ലെന്ന് ഇവർ വ്യക്തമാക്കി.
സംസ്ഥാന നേതൃത്വം നിർദേശിക്കുന്ന സ്ഥാനാർഥിയെ പ്രവർത്തകരും ഭാരവാഹികളും ഒറ്റക്കെട്ടായി സ്വീകരിക്കുമെന്നും ഇവർ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സംസ്ഥാന നേതൃത്വമാണ് നിശ്ചയിക്കുന്നത്. കീഴ്ഘടകങ്ങൾ അഭിപ്രായങ്ങൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, മുന്നണി സമ്പ്രദായത്തിൽ തങ്ങൾ പറയുന്നത് മാത്രമേ നടക്കാവൂ എന്ന് വാശി പിടിക്കാൻ കഴിയില്ലെന്നും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയ സാധ്യതക്ക് തുരങ്കംവെക്കാനേ ഉപകരിക്കൂ എന്നും പ്രസ്താവനയിൽ അറിയിച്ചു.
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറുമാരായ അഡ്വ. സിജു പാറേക്കാടൻ, അജോ ജോൺ, അസറുദ്ദീൻ കളകാട്ട്, ബീവി അബ്ദുൽ കരീം, ശ്രീജിത്ത് പട്ടത്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ലിജോ മഞ്ഞളി, ടി.ഐ. ബാബു, ജോമോൻ വലിയവീട്ടിൽ, ഭരതൻ പൊന്തേങ്കണ്ടത്തിൽ, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് പി.ബി. സത്യൻ എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
മണ്ഡലത്തിലെ ഒമ്പതു മണ്ഡലം പ്രസിഡന്റുമാരിൽ ആറു പേരും മൂന്ന് ജില്ല സെക്രട്ടറിമാരും യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിയും ബ്ലോക്ക്-മണ്ഡലം ഭാരവാഹികളും അടങ്ങിയ ഭൂരിപക്ഷം മണ്ഡലം ഭാരവാഹികളും ഈ അഭിപ്രായക്കാരാണെന്നും ഇവർ അറിയിച്ചു.
അതേസമയം, ഇരിങ്ങാലക്കുട പട്ടണത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിയും കേരള കോൺഗ്രസ് ചിഹ്നമായ ഓട്ടോറിക്ഷയും പതിച്ച് വോട്ടഭ്യർഥനയും നടത്തിയിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിന് മുമ്പ് തന്നെ യു.ഡി.എഫിലെ പോസ്റ്റർ പോരാട്ടം ചർച്ചാവിഷയമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

