നിയമം ലംഘിച്ച് മത്സ്യബന്ധനം; ബോട്ട് പിടികൂടി
text_fieldsഅനധികൃതമായി ചെറു മത്സ്യങ്ങളെ പിടിച്ചതിന് ഫിഷറീസ്
മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയ ബോട്ട്
എറിയാട്: സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് സംഘം പിടികൂടി. മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം കടവന്ത്ര സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള ‘ആരാധന’ബോട്ടാണ് പിടികൂടിയത്. 12 സെന്റീമീറ്ററിൽ താഴെ വലുപ്പമുള്ള 5,300 കിലോ കിളിമീനാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ഡോ. സി. സീമയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബോട്ട് പിടിയിലായത്.
നിരോധിത വലകൾ ഉപയോഗിച്ച് ചെറുമത്സ്യങ്ങളെ പിടിക്കുന്നത് പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്കും ഭീഷണിയാണ്. മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാലിത്തീറ്റ കമ്പനികളിലേക്കാണ് വ്യാപകമായി ചെറുമത്സ്യങ്ങൾ കയറ്റി പോകുന്നത്.
ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് 2.5 ലക്ഷം പിഴയീടാക്കി. ഉപയോഗയോഗ്യമായ 51,800 രൂപയുടെ മത്സ്യം ലേലം ചെയ്ത് സർക്കാരിലേക്ക് അടച്ചു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി. എ.എഫ്.ഇ.ഒ സംന ഗോപൻ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ് ആൻഡ് വിജിലൻസ് വിങ് വിഭാഗം ഓഫീസർമാരായ പ്രശാന്ത് കുമാർ, ഷൈബു, ഷിനിൽകുമാർ സീറെസ്ക്യൂ ഗാർഡുമാരായ ഷെഫീക്ക്, സിജീഷ്, സ്രാങ്ക് സന്തോഷ് മുനമ്പം, എൻജിൻ ഡ്രൈവർ റോക്കി എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിലുണ്ടായിരുന്നത്.
അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെൻററുകളിലും ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെൻറ് സംഘത്തിന്റെ കർശന പരിശോധന ഉണ്ടായിരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൽമജീദ് പോത്തനൂരാൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.