ഐ.സി.ഡി.എസ് പുരസ്‌കാരം പ്രഖ്യാപിച്ചു; അര്‍ജുന്‍ പാണ്ഡ്യന്‍ മികച്ച കലക്ടര്‍
text_fieldsതൃശൂർ: വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതി 2024-25 ലെ മികച്ച സേവനം കാഴ്ചവെച്ച കലക്ടര്‍ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ജില്ല ഭരണകൂടത്തിന്റെയും ജില്ല വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ സേവനങ്ങള്‍ക്കും ക്രിയാത്മകമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.
ഈ വിഭാഗത്തില്‍ കലക്ടറോടൊപ്പം വയനാട് കലക്ടറും പുരസ്‌കാരം നേടി. അംഗൻവാടികള്‍ക്ക് സ്വന്തമായി ഭൂമി, കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നടത്തിയ ഇടപെടലുകളും അതിന്റെ ഭാഗമായി 18ഓളം അംഗൻവാടികള്‍ക്ക് ഭൂമി ഉറപ്പാക്കുകയും 50ൽപ്പരം അംഗൻവാടികള്‍ക്ക് ഭൂമി ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനം ഘട്ടത്തില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
15 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം പുഴക്കല്‍ ഐ.സി.ഡി.എസ് ബ്ലോക്കിലെ സിവില്‍ സ്റ്റേഷന്‍ അംഗൻവാടി സെന്റര്‍ നമ്പര്‍ 47ലെ നിയമ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് ഭൂമി ഉറപ്പാക്കുകയും അങ്കൻവാടി കെട്ടിടത്തിന് അനുമതി ലഭ്യമാക്കുകയും ചെയ്തു. നിയമതര്‍ക്കങ്ങളെ തുടര്‍ന്ന് പാതിവഴിയില്‍ നിലച്ച അരിമ്പൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ 110-ാം നമ്പര്‍ അങ്കൻവാടിയിലെ കെട്ടിട നിർമാണ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഈ കാലയളവില്‍ സാധിച്ചു.
അംഗൻവാടികളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകളുടെ സ്നേഹാദരവായി ഈ അംഗൻവാടിക്ക് ഇവിടുത്തുകാർ ‘കലക്ടേഴ്സ് ഡ്രീം’ അങ്കൻവാടി എന്ന പേരും നൽകിയിരുന്നു. വായനാശീലം വളര്‍ത്തിയെടുക്കുന്നതിനായി അംഗൻവാടികളെ കേന്ദ്രീകരിച്ച് ആവിഷ്‌കരിച്ച ‘വാ.. വായിക്കാം’ പദ്ധതി, ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കലക്ടറുമായി സംവദിക്കാൻ ‘മുഖാമുഖം - മീറ്റ് യുവര്‍ കലക്ടര്‍’, കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് ‘ഗെറ്റ് സെറ്റ് തൃശൂര്‍’, വിദ്യാലയങ്ങളില്‍ അടിസ്ഥാന കായിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍, മാതൃക പാരന്റിങ് കാമ്പയിന്‍ ‘പാരന്റ് അപ്പ്’ ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്കായി ‘കനവ്’, ബഡ്സ് സ്‌കൂളിലെ കുട്ടികളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കിയ ’കൂടെ’, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ല ഭരണകൂടം നടത്തിയിട്ടുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിഹാരം കാണുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
10 പുരസ്‌ക്കാരങ്ങളുമായി ജില്ല
തൃശൂർ: വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതി 2024-25 ലെ മികച്ച പ്രവര്‍ത്തനത്തിന് മികച്ച കലക്ടര്‍, മികച്ച അംഗൻവാടി, അംഗൻവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നീ വിഭാഗങ്ങളിലായി 10 പുരസ്‌ക്കാരങ്ങള്‍ ജില്ലക്ക് ലഭിച്ചു. മികച്ച കലക്ടര്‍ അര്‍ജുന്‍ പണ്ഡ്യനും ജില്ലയിലെ മികച്ച അംഗൻവാടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരത്തിന് ഐ.സി.ഡി.എസ് കൊടകര സെ.നം 46 ഗാലക്‌സി അംഗൻവാടി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച അംഗൻവാടി വര്‍ക്കര്‍മാരായി ഐ.സി.ഡി.എസ് ചേര്‍പ്പിലെ വി.പി ബിന്ദു, ഐ.സി.ഡി.എസ് തളിക്കുളത്തെ കെ.ബി ഷീജ, ഐ.സി.ഡി.എസ് ചാലക്കുടി അഡീഷനലിലെ പി.ബി വിജയകുമാരി, മാളയിലെ സി.പി ആനി എന്നിവരും മികച്ച അംഗൻവാടി ഹെല്‍പ്പര്‍മാരായി മതിലകത്തെ എം.സി ഇന്ദു, ഒല്ലൂക്കര അഡീഷനലിലെ എം.പി. ഷീല, ചാലക്കുടി അഡീഷനലിലെ പി.പി. അംബിക, തളിക്കുളത്തെ ബി.ടി. സുബി എന്നിവരും ജേതാക്കളായി.
ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കലക്ടറും സംഘവും പുരസ്കാരങ്ങൾ എറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

