തിരുവനന്തപുരത്ത് ഉന്നതതല യോഗം; ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി, പ്രതിസന്ധിക്ക് പരിഹാരമാകുന്നു
text_fieldsഇരിങ്ങാലക്കുട: മതിയായ ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സിയിലെ സർവിസുകൾ പൂർവസ്ഥിതിയിലാക്കാൻ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ തീരുമാനം. തിരുവനന്തപുരത്ത് തോമസ് ഉണ്ണിയാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ആസ്ഥാനത്ത് എം.ഡിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും നടന്ന ഉന്നതതല ചർച്ചയിലാണ് തീരുമാനം. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും തീരുമാനിച്ചു. കെ.എസ്.ആർ.ടി.സിയിൽ രണ്ട് സ്റ്റേഷൻ മാസ്റ്റർമാരെ നിയമിക്കാൻ തീരുമാനമായി.
പുതിയതായി രണ്ട് സർവിസുകൾ ആരംഭിക്കും. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് സബ് ഡിപ്പോയാക്കി ഉയർത്തിയത്തിന്റെ തുടർ നടപടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു. ഇരിങ്ങാലക്കുടയുടെ ഗതാഗത മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് മികച്ച യാത്രാസൗകര്യം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് തോമസ് ഉണ്ണിയാടൻ എം.എൽ.എ പറഞ്ഞു. കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ, ഇ.ഡി.ഒ ജി.പി. പ്രദീപ്‌കുമാർ, എസ്.ടി.സി പ്രിൻസിപ്പൽ ഉല്ലാസ് ബാബു, ഡി.ടി.ഒ കെ.ജെ. സുനിൽ, ഐ.സി കെ.എൽ. യേശുദാസ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

