കനത്ത മഴയിൽ തൃശൂർ ജില്ലയിൽ പരക്കെ നാശം
text_fieldsതൃശൂർ: ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശം. നിരവധി വീടുകളിൽ വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമുകൾ തുറന്നു. ചാലക്കുടിയുടെയും മണലിപ്പുഴയുടെയും തീരത്ത് താമസിക്കുന്നവർക്ക് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ചേർപ്പ് അമ്മാടത്ത് വീടിനു മുകളിലേക്ക് കെട്ടിടം തകർന്നു വീണു. പൂത്തറക്കൽ റോഡിൽ തണ്ടാശ്ശേരി റാഫിയുടെ വീടിന് മുകളിലേക്കാണ് തൊട്ടടുത്ത് തീപ്പട്ടി കമ്പനിയായി പ്രവർത്തിച്ചിരുന്ന കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്ന് വീണത്.
പഴയന്നൂർ വടക്കേത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഷെഡ് തകർന്ന് വാഹനത്തിന് മുകളിൽ വീണു. ചെറുതുരുത്തി മുള്ളൂർക്കരയിൽ വീടിെൻറ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീടിനോട് ചേർന്ന് വീണു. വയോധിക മാത്രം താമസിക്കുന്ന വീടിന് മുകളിലേക്കാണ് വീണത്. രണ്ട് ദിവസം മുമ്പ് ആരംഭിച്ച മഴ തിങ്കളാഴ്ച രാത്രിയോടെ ശക്തിപ്രാപിക്കുകയായിരുന്നു.
ചൊവ്വാഴ്ച പകൽ മുഴുവൻ തകർത്ത് പെയ്ത മഴ രാത്രിയും തുടരുകയാണ്. ഒന്നാം പ്രളയ ദുരിതം ഒഴിഞ്ഞിട്ടില്ലാത്ത ചാലക്കുടി മേഖലയിൽ തന്നെയാണ് മഴ സാരമായി ബാധിച്ചത്. പെരിങ്ങൽക്കുത്ത്, ഷോളയാർ, പറമ്പിക്കുളം ഡാമുകൾ തുറന്നതോടെ ചാലക്കുടിപ്പുഴയിൽ ജനലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി.
ഇവിടെ ദുരന്തനിവാരണ സേനയെ രംഗത്തിറക്കിയിട്ടുണ്ട്. കലക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ചൊവ്വാഴ്ച പുലര്‍ച്ച രേണ്ടാടെയാണ് പുഴകളിലെ ജലനിരപ്പ് വലിയ തോതില്‍ വര്‍ധിച്ചത്. രാവിലെ ആേറാടെ ജലനിരപ്പ് ആറു മീറ്ററിലേറെ ഉയര്‍ന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ വലിയ തോതിലുള്ള കുത്തിയൊഴുക്കാണ് ഉള്ളത്. സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. തുമ്പൂർമുഴിയിലും വെള്ളച്ചാട്ടം ശക്തമാണ്. മലക്കപ്പാറ റോഡും അടച്ചു. അതിരപ്പിള്ളിയിലടക്കം വിനോദസഞ്ചാര മേഖലകളിൽ സന്ദർശർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രനഗരിയും വെള്ളക്കെട്ടിലമർന്നു. തൃശൂർ നഗരത്തിെൻറ കിഴക്കൻ മേഖലയിൽ വെള്ളമുയർന്നുവെങ്കിലും മുൻകരുതലായി ഏനാമാവ് റെഗുലേറ്റർ വഴി വെള്ളം പൂർണമായും കടലിലേക്ക് ഒഴുക്കുകയാണ്. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.
പുഴ കര തൊടുന്നു; ജനം ഭീതിയിൽ
മാള: ചാലക്കുടിപ്പുഴ കരകവിഞ്ഞത് അന്നമനട പുളിക്കക്കടവ് പാലത്തിെൻറ ബീമിന് തൊട്ടുതാഴെ വരെ എത്തിയത് പരിഭ്രാന്തി പരത്തി. ഒരുകോടി രൂപ ചെലവിൽ നിർമിച്ച അന്നമനട സൗഹൃദ തീരം കെട്ടിടം ഉൾപ്പെടെ പുഴയിൽ മുങ്ങി. കൂഴുരിൽ ഏക്കറുകണക്കിന് കൃഷി വെള്ളത്തിലായി. ആരെയും മാറ്റി പാർപ്പിച്ചിട്ടില്ല. ഏതാനും വീട്ടുകാർ ബന്ധുവീടുകളിലേക്ക് പോയിട്ടുണ്ട്. വാളൂർ- -വെസ്റ്റ് കൊരട്ടി റോഡ് വെള്ളത്തിനടിയിലാവുന്ന സ്ഥിതിയിലാണ്. അന്നമനട- -മാമ്പ്ര റോഡിലും സമാന അവസ്ഥയാണ്. പൊയ്യ പഞ്ചായത്തിൽ താഴ്ന്ന പ്രദേശത്തെ പുരയിടങ്ങൾ വെള്ളക്കെട്ട് നേരിടുന്നുണ്ട്.
പഴയ പുളിക്കക്കടവ് ഫെറി റോഡിൽ വെള്ളം കയറി. കാതികുടം റോഡ് വെള്ളത്തിനടിയിലാവുന്നത് പ്രദേശത്ത് ദുരിതം വിതക്കും. അന്നമനട-- കൊരട്ടി റോഡിൽ വെള്ളം കയറി. പാറയത്ത് കലുങ്കിനടുത്ത് ഇയ്യാത്തു കടവ് റോഡ് തീരദേശം റോഡുമായി ബന്ധം വിച്ഛേദിച്ച നിലയിലാണ്. കുണ്ടൂർ-- കണക്കൻക്കടവ് റോഡിൽ ഗതാഗതം സ്തംഭിച്ചു. പ്രദേശത്തെ നിരവധി വീടുകൾക്ക് സമീപം പുഴ ഒഴുകിയെത്തിയിട്ടുണ്ട്. പൊയ്യ കഴഞ്ചിത്തറ പ്രദേശത്ത് വൈകീട്ട് പുഴ കരയിലേക്ക് കയറി തുടങ്ങി. നിരവധി വീട്ടുകാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. ചെറുതോണി ഡാമിൽനിന്നും വെള്ളമെത്തിയാർ പൊയ്യ കൂടുതൽ ദുരിതത്തിലാവും. നേരത്തേ സന്ദേശം നൽകാത്ത അധികൃത നിലപാടിൽ ആക്ഷേപമുണ്ട്.
സാഹചര്യം വിലയിരുത്തി മന്ത്രിയുടെ അടിയന്തര യോഗം
തൃശൂർ: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വലയിരുത്തി ദുരിതാശ്വാസ നടപടികൾ ഉറപ്പുവരുത്താൻ റവന്യൂ മന്ത്രി കെ. രാജെൻറ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. കലക്ടർ ഹരിത വി. കുമാർ ചാലക്കുടി മേഖലയിലെ നിലവിലെ സാഹചര്യം വിശദീകരിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയും ചാലക്കുടുപ്പുഴയുടെ തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. ഇവിടങ്ങളിൽനിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും മന്ത്രി നിര്‍ദേശം നല്കി.
അതിര്‍ത്തി പ്രദേശങ്ങളില്‍ മഴ തുടരുകയാണെങ്കില്‍ കേരള ഷോളയാര്‍ ഡാം ഉള്‍പ്പെടെ തുറന്നുവിടേണ്ട സാഹചര്യമുണ്ടാകും. വരുംദിനങ്ങളില്‍ കൂടുതല്‍ മഴയുണ്ടാവാനുള്ള സാധ്യത പരിഗണിച്ച് പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര നടപടി എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ റവന്യൂ, ഫയര്‍ ആൻഡ് റെസ്ക്യൂ, പൊലീസ്, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങളുടെ തയാറെടുപ്പും യോഗത്തില്‍ വിലയിരുത്തി.
മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നത് ദുരിതമേറ്റി
ചാലക്കുടി: കനത്ത മഴയെ തുടർന്ന് പറമ്പിക്കുളം, തൂണക്കടവ്, പെരിങ്ങൽക്കുത്ത് ഡാമുകൾ മുന്നറിയിപ്പ് നൽകാതെ ചൊവ്വാഴ്ച പുലർച്ച മൂേന്നാടെ തുറന്നത് ചാലക്കുടിപ്പുഴയുടെ ഇരുകരയിലും ദുരിതം തീർത്തു.
പുഴയുടെ താഴ്ന്ന പ്രദേശങ്ങളിലും പാടശേഖരങ്ങളിലും വെള്ളം കയറി. ചാലക്കുടിയിലെ പ്രധാന തോടുകളായ പരിയാരത്തെ കപ്പത്തോടും കാടുകുറ്റിയിലെ പെരുന്തോടും ചാലക്കുടിയിലെ പറയൻതോടും നിറഞ്ഞൊഴുകി. ചാലക്കുടിപ്പുഴയിലെ വെള്ളം ഇതുവഴി തിരിച്ചു കയറി. താഴ്ന്ന സ്ഥലങ്ങളിലെ വീടുകളിലെ താമസക്കാരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി പാർപ്പിച്ചു. അതിരപ്പിള്ളി റൂട്ടിൽ കാഞ്ഞിരപ്പിള്ളി ഡ്രീം വേൾഡിന് സമീപവും വാളൂർ- -മാമ്പ്ര തീരദേശ റോഡിലും വെള്ളം കയറി ഗതാഗതം മുടങ്ങി. ചാലക്കുടി െറയിൽവേ അടിപ്പാതയിലും വെള്ളം കയറിയതിനാൽ ഗതാഗതം നിലച്ചു.
വനമേഖലയിൽ തിങ്കളാഴ്ച കനത്ത മഴ പെയ്തിരുന്നു. 170 എം.എം മഴയാണ് ഷോളയാറിൽ രേഖപ്പെടുത്തിയത്. എന്നാൽ, ഷോളയാർ ഡാം തുറന്നിരുന്നില്ല. പറമ്പിക്കുളം ഡാമിൽനിന്ന് തുറന്നുവിട്ട അധിക ജലമാണ് ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയർത്തിയത്. സെക്കൻഡിൽ 13,000 ഘനയടി വെള്ളമാണ് ഇവിടെനിന്ന് തുറന്ന് വിട്ടത്. പെരിങ്ങൽക്കുത്ത് ഷട്ടറിന് മുകളിലൂടെ വെള്ളം ഒഴുക്കിയതിനെ തുടർന്ന് അടിയന്തരമായി ഒരു സ്ലൂയീസ് ഗേറ്റ് തുറക്കുകയായിരുന്നു.എന്നാൽ, പിന്നീട് പറമ്പിക്കുളത്തെ വെള്ളം 8,000 ഘനയടിയിലേക്ക് താഴ്ത്തി. കനത്ത മഴ ചൊവ്വാഴ്ച രാവിലെ അൽപം കുറയുകയായിരുന്നു.പുലർച്ച അേഞ്ചാടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് 4.26 മീറ്ററിലേക്ക് ഉയർന്നു. തുടർന്ന് അടിക്കടി ഉയർന്ന് രാവിലെ 11ഒാടെ 6.37 മീറ്ററിലെത്തുകയായിരുന്നു. 7.1 മീറ്ററാണ് പുഴയിലെ അപകട നിരക്ക്. എന്നാൽ, പറമ്പിക്കുളം ഡാമിൽനിന്ന് വെള്ളം സെക്കൻഡിൽ 4,000 ഘനയടിയാക്കി താഴ്ത്തിയതോടെ പുഴയിലെ ജലനിരപ്പിൽ കാര്യമായ ഉയർച്ച ഉണ്ടായില്ല. ഉച്ചതിരിഞ്ഞ് മഴ അൽപം കുറഞ്ഞതും ആശ്വാസമായി.
പീച്ചി ഡാമിെൻറ ഷട്ടറുകൾ ഉയർത്തി
പീച്ചി: ഡാം പരിസരത്തും വൃഷ്ടിപ്രദേശത്തും ചെവ്വാഴ്ച ലഭിച്ച കനത്ത മഴയെ തുടര്‍ന്ന് പീച്ചി ഡാമിെൻറ ഷട്ടറുകള്‍ എട്ട് ഇഞ്ച് ഉയര്‍ത്തി. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍തന്നെ ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ 11ന് അഞ്ച് ഇഞ്ചും ൈവകീട്ട് മൂന്നിന് മൂന്ന് ഇഞ്ചും ഉയര്‍ത്തി.
ഷട്ടറുകൾ തുറന്നതോടെ ഇടത്, വലത് കര കനാലുകളില്‍ നീരൊഴുക്ക് ശക്തമാണ്. മണലിപ്പുഴയിലും ഒഴുക്കുണ്ട്. പരിസരത്തുള്ളവര്‍ക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ നീരൊഴുക്ക് ഇനിയും കൂടാനാണ് സാധ്യത. ഡാമിൽ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. 79.4 മീറ്റര്‍ ഉയരത്തില്‍ എത്തിയതിനാലാണ് വെള്ളം തുറന്നത്. ജലനിരപ്പ് വിലയിരുത്തിയ ശേഷം കൂടുതല്‍ ഉയര്‍ത്തുന്ന കാര്യം തീരുമാനിക്കും.
ചിമ്മിനി ഡാമിൻെറ ഷട്ടറുകൾ കൂടുതൽ ഉയർത്തി
ആമ്പല്ലൂര്‍: ചിമ്മിനി ഡാമിെൻറ നാല് ഷട്ടറുകളും 7.5 സെൻറിമീറ്റര്‍ വീതമാക്കി ഉയര്‍ത്തി. നേരത്തെ ഷട്ടറുകള്‍ അഞ്ച് സെ.മീ. വീതം ഉയര്‍ത്തിയിരുന്നു. ചിമ്മിനിയില്‍ 10 സെൻറി മീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള അനുമതി നിലവിലുണ്ട്. ഇനിയും കനത്ത മഴ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കാം.
ഡാമിെൻറ വൃഷ്ടി പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചയോടെ മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. മണിക്കൂറില്‍ മൂന്ന് സെൻറി മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.