ഡോക്ടറാകാൻ മോഹം; ഹനീന ഫാത്തിമക്ക് വേണ്ടത് സുരക്ഷിതമായ വീട്
text_fieldsപെരുമ്പിലാവ്: ജീവിത സാഹചര്യങ്ങളോട് പടപൊരുതി ടാർ പോളിനിൽ പൊതിഞ്ഞ ഒറ്റമുറി കുടിലിരുന്ന് ഹനീന ഫാത്തിമ നേടിയ വിജയത്തിന് ഇരട്ടി മധുരം. ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ഹനീന എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് ജയിച്ചത്.പ്ലസ് വണിന് ബയോളജി സയൻസ് പഠിക്കുന്നതിനോടൊപ്പം നീറ്റ് എൻട്രൻസ് എഴുതി മാതാപിതാക്കൾക്ക് താങ്ങാകാൻ ഡോക്ടർ ആകണമെന്നാണ് വിദ്യാർഥിനിയുടെ മോഹം.ഒരുവർഷത്തിലധികമായി ടാർപോളീൻ മേഞ്ഞ ഒറ്റമുറി ചായ്പ്പിൽ ഇരുന്നാണ് ഹനീന, സഹോദരൻ ഒമ്പതാം ക്ലാസ് വിദ്യാർഥി അനു അത്സർ, സഹോദരി എൽ.കെ.ജി വിദ്യാർഥിനി അനിയ നഹ്റിൻ എന്നിവർ ഓൺലൈൻ പഠനം നടത്തുന്നത്.
സ്കൂൾ അധ്യാപകരും ട്യൂഷൻ സെൻറർ അധ്യാപകരും പഠന കാര്യത്തിൽ വിദ്യാർഥിനിക്ക് നൽകിയിരുന്നത് മികച്ച പിന്തുണയാണ്. ചാലിശ്ശേരി കുന്നത്തേരി കീഴ്പാടത്ത് വളപ്പിൽ കാദർ-നെസീമ ദമ്പതികൾക്ക് മക്കൾ മൂവരും സുരക്ഷിതമായി താമസിക്കുന്നതിന് ഒരു വീട് ഉണ്ടാക്കാൻ കഴിയാത്ത സ്ഥിതിയാണ്. മകളുടെ ആഗ്രഹം നിറവേറ്റാൻ നീറ്റ് എൻട്രൻസിന് പഠിപ്പിക്കാനുള്ള സാമ്പത്തിക ശേഷിയും ഈ കുടുംബത്തിനില്ല. കുടുംബപരമായി ലഭിച്ച സ്ഥലത്ത് വായ്പയെടുത്താണ് വീട് നിർമാണത്തിനായി തറ പണിതിട്ടുള്ളത്. ഇലക്ട്രീഷനായ കാദറിന് ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം പുലരുന്നത്. കോവിഡ് മഹാമാരിയിൽ ജോലി കുറവു മൂലം കുടുംബത്തിെൻറ വരുമാനവും കുറഞ്ഞതോടെ വീട് നിർമാണവും പാതിവഴിയിൽ സ്തംഭിച്ചു.
വാടക കൊടുക്കാൻ കഴിയാത്തതിനാൽ സ്ഥലത്തെ ശുചിമുറിയുടെ പിറകിൽ ടാർപോളിൻ ഷീറ്റ് കൊണ്ട് ഒറ്റചായ്പ്പ് ഇറക്കിയാണ് കഴിഞ്ഞ ജൂൺ മുതൽ ഭക്ഷണ പാചകവും കിടപ്പും പഠനവുമായി ഈ കുടുംബം കഴിയുന്നത്.വീട് നിർമാണത്തിനായി ഗ്രാമസഭകളിലും ലൈഫ് പദ്ധതിയിലും അപേക്ഷിച്ചെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല.വീടിെൻറ തറ പണിക്ക് എടുത്ത വായ്പ അടക്കാനും കുടുംബം പുലർത്താനുമായി കാദറും ഭാര്യയും രാവിലെ ജോലിക്ക് ഇറങ്ങും.
പണിയെടുക്കുമ്പോഴും മക്കളെ ഓർത്തുള്ള ആധിയാണ് ഇവർക്ക്. രക്ഷിതാക്കൾ ജോലി കഴിഞ്ഞ് എത്തുംവരെയും മൂന്ന് മക്കളുടേയും വാസം ചായ്പ്പിൽ തന്നെയാണ്.മരച്ചില്ലകൾ വീണ് ടാർപോളിൻ വിടവിലൂടെ മഴ വെള്ളം അകത്ത് കടക്കാതിരിക്കാൻ ചാക്ക് വെച്ചാണ് ചോർച്ച തടയുന്നത്. ശക്തമായ കാറ്റ് വീശുമ്പോൾ മക്കളെ സംരക്ഷിക്കാനായി രാത്രിയിൽ ഉറക്കം ഉപേക്ഷിച്ച് ഉമ്മ നസീമ കാവലിരിക്കുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.