ഗോപികയുടെ വീടെന്ന സ്വപ്നത്തിന് സാക്ഷാത്കാരം
text_fieldsകുന്നംകുളം: ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിക്കും കുടുംബത്തിനും നിർഭയം അന്തിയുറങ്ങാൻ സുരക്ഷിത പാർപ്പിടമൊരുങ്ങി. കുന്നംകുളം ചൈതന്യ സ്പെഷൽ സ്കൂളിലെ വിദ്യാർഥിനിയായ ഗോപികക്കാണ് ആനായ്ക്കൽ ചീരംകുളം ക്ഷേത്രപരിസരത്ത് വീടൊരുക്കിയത്. മണിയന്ത്ര ജ്യോതി-നിഷ ദമ്പതികളുടെ മകളാണ്. സ്വന്തം സ്ഥലത്ത് കുടിൽ കെട്ടി കഴിഞ്ഞിരുന്ന ഈ കുടുംബത്തിന് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി മുൻകൈയെടുത്താണ് വീട് നിർമിച്ചുനൽകിയത്. ജന്മനാൽ ഭിന്നശേഷിക്കാരിയായ ഗോപികക്ക് ചികിത്സക്കും മറ്റുമായി വലിയ തുക ഈ കുടുംബത്തിന് ചെലവഴിക്കേണ്ടിവന്നു.
പത്തോളം ഓപറേഷനുകൾ ചെറുപ്രായത്തിൽതന്നെ ചെയ്തു. ഉള്ളതെല്ലാം വിറ്റുപെറുക്കിയും ഉള്ളവരിൽനിന്ന് വായ്പ വാങ്ങിയുമാണ് ചികിത്സ തുടർന്നിരുന്നത്. സ്വന്തമായി ഉണ്ടായിരുന്ന സ്ഥലത്ത് വീട് പണിയാൻ കഴിയാതിരുന്നതോടെ കുടിൽകെട്ടി താമസമാക്കി. ഈ പെൺകുട്ടി മുതിർന്നതോടെ കൂരക്കുള്ളിൽ കഴിയുന്നതും സാഹസികമായി. ഇതോടെ ചിലരുടെ സഹായത്തോടെ കുറച്ചുകാലമായി വാടക ക്വാർട്ടേഴ്സിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് നഗരസഭയുടെ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീട് പണിയാനുള്ള അവസരമൊരുങ്ങിയത്. സേവനരംഗത്ത് പ്രവർത്തിക്കുന്ന ഷെയർ ആൻഡ് കെയറിെൻറ സാമ്പത്തിക സഹായം കൂടി ലഭിച്ചതോടെ സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമായി. പ്രാഥമികമായി വീടുനിർമാണത്തിനായുള്ള അഞ്ചു ലക്ഷത്തോളം രൂപയാണ് ഷെയർ ആൻഡ് കെയർ നൽകിയത്.
നഗരസഭയുടെ ഭവനനിർമാണ പദ്ധതിപ്രകാരമുള്ള തുക ഘട്ടംഘട്ടമായി ലഭിച്ചതോടെ ഏറെ കൊതിച്ച സ്വന്തമായൊരു വീടെന്നസ്വപ്നം പൂവണിഞ്ഞു. ചിങ്ങം ഒന്നിന് പുതിയ വീട്ടിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ ഗോപികക്കും കുടുംബത്തിനും താക്കോൽ കൈമാറി. നഗരസഭ മുൻ സെക്രട്ടറി കെ.കെ. മനോജ്, കൗൺസിലർ കെ.എ. അസീസ്, ഷെയർ ആൻഡ് കെയർ വൈസ് പ്രസിഡൻറ് പെൻകോ ബക്കർ, സെക്രട്ടറി എം. ബിജുബാൽ, സെയ്ഫുദ്ദീൻ, അഡ്വ. പ്രിനു പി. വർക്കി, അജിത് ചീരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.