തൃശൂർ ജില്ലയിലെ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ 50 മെട്രിക് ടൺ അരി തിരിമറി
text_fieldsതൃശൂർ: ജില്ലയിലെ നാല് എൻ.എഫ്.എസ്.എ (നാഷനൽ ഫുഡ് സെക്യൂരിറ്റി ആക്ട്) ഗോഡൗണുകളിൽ വൻതോതിൽ അരി തിരിമറി. കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലെ നാലു ഗോഡൗണുകളിലായി 50 മെട്രിക് ടൺ അരിയുടെ വ്യത്യാസമാണ് കണ്ടെത്തിയത്. കഴിഞ്ഞമാസം താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പുഴുക്കലരി, മട്ട, പച്ചരി വിഭാഗത്തിലാണ് വൻതോതിൽ സ്റ്റോക്ക് കൂടുതൽ കണ്ടെത്തിയത്. ഇതോടൊപ്പം സ്റ്റോക്കിൽ കുറവ് കണ്ടെത്തിയ ഗോഡൗണുകളുമുണ്ട്. കൊടുങ്ങല്ലൂർ താലൂക്കിന് കീഴിൽ സപ്ലൈകോയുടെ കോമൺ ഗോഡൗണും എൻ.എഫ്.എസ്.എ ഗോഡൗണുമായ എടമുട്ടം, ഇതര എൻ.എഫ്.എസ്.എ ഗോഡൗണുകളായ കോതപ്പറമ്പ്, ചക്കരപ്പാടം, കോട്ടപ്പുറം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടു ലോഡിലാണ് തിരിമറി കണ്ടെത്തിയത്. 50 കിലോയുടെ 200 ചാക്ക് ഉൾപ്പെടുന്നതാണ് രണ്ടു ലോഡ്.
പരിശോധനയുടെ അടിസ്ഥാനത്തിൽ കൂടുതൽ കണ്ടെത്തിയ കണക്കും കുറവ് കണ്ടെത്തിയതും സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തി ബന്ധപ്പെട്ട ജീവനക്കാരെ കൊണ്ട് പരിശോധന സംഘം ഒപ്പുവെപ്പിക്കുകയും ചെയ്തു. തുടർന്ന് ഓൺലൈൻ സ്റ്റോക്കിൽ നിലവിലെ സ്റ്റോക്ക് രേഖപ്പെടുത്തുകയും ചെയ്തു. ജില്ല സപ്ലൈ ഓഫിസർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് ഡയറക്ടർക്കും എൻ.എഫ്.എസ്.എ മാനേജർക്കും സപ്ലൈകോ മേഖല മാനേജർക്കും നടപടി ആവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല.
എഫ്.സി.ഐയിൽനിന്ന് ലഭിക്കുന്ന കേന്ദ്രസർക്കാർ വിഹിതം നേരത്തെ സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനത്തിൽ സ്വകാര്യ വ്യക്തികളുടെ ഗോഡൗണുകളിൽ ശേഖരിച്ച് വിതരണം ചെയ്യുകയായിരുന്നു. എൻ.എഫ്.എസ്.എ സംവിധാനം നിലവിൽ വന്നതോടെ ഇത് ഒഴിവാക്കി പൊതുമേഖലയിൽ ഗോഡൗണുകൾ ഒരുക്കിയത് വെട്ടിപ്പും തട്ടിപ്പും തടയുന്നതിനാണ്. എന്നാൽ, ഇപ്പോൾ വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണ് പരിശോധനയിൽ കാണുന്നത്.
അതേസമയം ചാക്കുകളിൽ ഉണ്ടാവുന്ന അളവ് കുറവാണ് പ്രശ്നമെന്ന തരത്തിൽ ഉദ്യോഗസ്ഥ പ്രചാരണമുണ്ട്. 30ഉം 40ഉം ലോഡുകൾ ഒന്നിച്ചെത്തുന്ന സാഹചര്യത്തിൽ ഓരോ ചാക്കും തൂക്കി നോക്കി ഏറ്റുവാങ്ങുന്നതിൽ അസൗകര്യമുണ്ടെന്ന വാദമാണ് അവർ ഉന്നയിക്കുന്നത്. ഈ വാദം മേൽ ഉദ്യോഗസ്ഥർ തള്ളുകയാണ്. മാത്രമല്ല റേഷൻകടകളിൽ ഇതേ പ്രശ്നത്തിന് വ്യാപാരികളിൽനിന്ന് പിഴയടക്കം ഈടാക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.