കുറാഞ്ചേരി ദുരന്തത്തിന് നാലുവയസ്സ്: ഓർമക്ക് മുന്നിൽ വിതുമ്പി നാട്
text_fieldsവടക്കാഞ്ചേരി: നാലുവർഷം മുമ്പ് കുറാഞ്ചേരിയിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമകളുമായി ബന്ധുക്കളും ജനപ്രതിനിധികളും വീണ്ടും ദുരന്തഭൂമിയിൽ ഒത്തുകൂടി. 2018 ആഗസ്റ്റ് 16നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
ഉരുൾപൊട്ടി മണ്ണിനടിയിൽപെട്ട് 19 പേരാണ് മരിച്ചത്. ഒട്ടനവധി വീടുകളും കച്ചവട സ്ഥാപനങ്ങളും നിലംപൊത്തി. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ദിവസങ്ങളോളം പരിശ്രമിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ ഓർമ പുതുക്കാനായി ഇക്കുറിയും കുറാഞ്ചേരിയിലെ ദുരന്തഭൂമിയിൽ ഒത്തുകൂടി ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. എ.സി. മൊയ്തീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൻ ഷീല മോഹൻ, സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. അരവിന്ദാക്ഷൻ, കൗൺസിലർ കെ. അജിത്ത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ എന്നിവർ ദീപം തെളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.