ദുരിതത്തിൽ മുക്കിക്കൊല്ലാൻ സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ്; കരകാണാജീവിതത്തിൽ പകച്ച് രമ്യ
text_fieldsതൃശൂർ: മനക്കരുത്തിൽ ജീവിതം വീണ്ടെടുക്കാനുള്ള രമ്യയുടെ പോരാട്ടം ദുരിതത്തിൽ മുക്കിക്കൊല്ലാൻ സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ്. കോലഴി അത്തേക്കാട് സ്വദേശി ചേരിയേലിൽ വീട്ടിൽ രമ്യയാണ് മുന്നോട്ടുള്ള ജീവിതത്തിൽ പകച്ച് നിൽക്കുന്നത്. മൂന്ന് മക്കളെ ഏൽപിച്ച് പാതിപ്രാണനെ വിധി തട്ടിയെടുത്ത ദുരിതജീവിതത്തിൽ ഉറ്റവർ ഉപേക്ഷിക്കപ്പെട്ട രണ്ട് വയോധിക ജീവിതങ്ങളെ മാതാപിതാക്കളെ പോലെ കൂടെ കൂട്ടിയാണ് രമ്യയുടെ ജീവിതം. കോവിഡ് മഹാമാരിക്ക് പിന്നാലെ ജീവിതത്തിലുണ്ടായ ദുരന്തത്തെയും അതിജീവിക്കാൻ എന്തു ചെയ്യണമെന്ന് അറിയാതിരിക്കെയാണ് ഇടിത്തീയായി സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിക്കുന്നത്.
അല്ലലില്ലാതെ കഴിയുന്ന ജീവിതത്തിലേക്കാണ് അപ്രതീക്ഷിതമായി വിധി അപകടമായി വന്ന് കയറുന്നത്. ഒരുവർഷം മുമ്പ് മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ രമ്യയുടെ ഭർത്താവ് പ്രദീപ് മരിച്ചു. വാഹനത്തിന്റെ രേഖകൾ കൃത്യമല്ലാതിരുന്നതിനാൽ ആനുകൂല്യത്തിന് അർഹതയില്ലാതായി. വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന രമ്യയെയും പ്ലസ് ടുവിനും നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന മൂന്നു കുട്ടികളെയും തനിച്ചാക്കിയാണ് പ്രദീപ് ജീവിതത്തിൽനിന്ന് വിടപറഞ്ഞത്. പിന്നെ മൂന്ന് പെൺകുട്ടികളുടെ ഭക്ഷണത്തിനും പഠിപ്പിനുമായുള്ള കഷ്ടപ്പാടിൽ നഗരത്തിലെ സ്വകാര്യ ഓഫിസിലെ ശുചീകരണ തൊഴിലായിരുന്നു ആശ്രയം.
ഇതിനിടയിൽ കോവിഡ് പ്രതിസന്ധിയിൽ തൃശൂരിലെ ലോഡ്ജുകൾ അടച്ചുപൂട്ടിയപ്പോൾ അലക്കുജോലി ചെയ്തിരുന്ന 60 കഴിഞ്ഞ വയോദമ്പതികളായ അയ്യപ്പനും മണിയമ്മയും എങ്ങോട്ടുപോകണമെന്നറിയാതെ പെരുവഴിയിലിറങ്ങിയപ്പോൾ താങ്ങും തണലുമില്ലാതായ തന്റെ ജീവിതത്തെ രമ്യ ഓർത്തു. ഇരുവരെയും സ്വന്തം മാതാപിതാക്കളായി കൂടെ കൂട്ടി. ഇതിനിടയിലാണ് ഇരുട്ടടിയായി ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് ലഭിക്കുന്നത്.
കോലഴി അത്തേക്കാടുള്ള അഞ്ച് സെന്റ് സ്ഥലത്ത് വീട് പണിയാൻ കോലഴി സഹകരണ സൊസൈറ്റിയിൽനിന്ന് മൂന്ന് ലക്ഷം രൂപ 2012ൽ വായ്പയെടുത്തിരുന്നു. ഇത് പലിശയും കൂട്ടുപലിശയുമൊക്കെയായി ഇപ്പോൾ 8,03,731 രൂപയായി. വീട് പണിയാകട്ടെ പാതിയിൽ നിലക്കുകയും ചെയ്തു. തുക ഈ മാസം 15നകം അടക്കണമെന്നും അല്ലെങ്കിൽ ജപ്തി നടപടികൾ നേരിടേണ്ടി വരുമെന്ന് കാണിച്ചാണ് സഹകരണ സൊസൈറ്റിയുടെ നോട്ടീസ്. കുട്ടികൾ മൂവരും പഠിക്കുന്നത് തൃശൂർ ടൗണിലാണ്.
യാത്രക്കൂലിയും ബാധ്യതയാകാറുണ്ട്. ഇതിനിടയിൽ ഓൺലൈൻ ക്ലാസുകളുമായതോടെ ചെലവ് പിന്നെയും ഇരട്ടിച്ചു. ജോലി കഴിഞ്ഞ് വരുന്നതിനിടെ വാഹനാപകടത്തിൽ രമ്യക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ഇയർബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥയിലാണിപ്പോൾ. പ്രളയത്തിൽ വെള്ളത്തിൽ താഴ്ന്ന വീടിന്റെ അടുക്കള ഭാഗം ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് ഉയർത്തിക്കൊടുത്തതും ഉറപ്പുള്ള വാതിൽ പണിത് കിടപ്പുമുറി സുരക്ഷിതമാക്കിയതും പ്ലസ് ടുവിന് പഠിക്കുന്ന കുട്ടിക്ക് മൊബൈൽ ഫോണും പാഠപുസ്തകങ്ങളും സംഘടിപ്പിച്ചു നൽകിയതും രമ്യ പണിയെടുക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ്.
എട്ട് ലക്ഷം രൂപയുടെ ബാധ്യത തീർക്കാനായില്ലെങ്കിൽ കുടുംബം വഴിയാധാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.