കെ ഫോൺ കാത്തിരിപ്പിന് ഇടവേള; കെ.എസ്.ഇ.ബി തൂണുകളിൽ ജിയോ ഫൈബറിന് അഞ്ചുവർഷ കരാർ
text_fieldsതൃശൂർ: അതിവേഗ ഇൻറർനെറ്റ് ജനങ്ങളിൽ എത്തിക്കാനുള്ള സർക്കാർ പദ്ധതിയായ കെ ഫോൺ ഉടൻ വരില്ലെന്നറിഞ്ഞ് കെ.എസ്.ഇ.ബി ഒടുവിൽ വീണ്ടും വൈദ്യുതി തൂണുകൾ വാടകക്ക് നൽകിത്തുടങ്ങി. കെ ഫോൺ എത്തുന്നതും പ്രതീക്ഷിച്ച് തൂണുകൾ സ്വകാര്യ കമ്പനികൾക്ക് വാടകക്ക് നൽകുന്നത് ഇടക്കാലത്ത് നിർത്തിവെച്ചിരുന്നു. എന്നാൽ, ഒക്ടോബറിൽ ലഭിച്ച അപേക്ഷ പരിഗണിച്ച് 13041 തൂണുകളിലൂടെ ഫൈബറുകൾ ഇടാൻ ജിയോ ഡിജിറ്റൽ ഫൈബർ പ്രൈവറ്റ് ലിമിറ്റഡിന് കെ.എസ്.ഇ.ബി അംഗീകാരം നൽകി. ഒക്ടോബർ 20ന് ചേർന്ന ബോർഡ് ഡയറക്ടർമാരുടെ യോഗത്തിലായിരുന്നു തീരുമാനം. ഒരു തൂണിന് 506.58 രൂപ പ്രതിവർഷ വാടക നിരക്കിൽ അഞ്ച് വർഷത്തേക്കാണ് കരാർ. ഇതനുസരിച്ച് 3.3031 കോടി രൂപ അഞ്ചുവർഷ വാടകയായി കെ.എസ്.ഇ.ബിക്ക് ലഭിക്കും.
ഡാറ്റ നഷ്ടം ഒഴിവാക്കാൻ ഫൈബർ വഴി ഇൻറർനെറ്റ് കണക്ഷൻ നൽകുന്ന പ്രവൃത്തിയാണ് കെ.എസ്.ഇ.ബി തൂണുകളിലൂടെ ജിയോ നടപ്പാക്കുക. കെ.എസ്.ഇ.ബിയുടെ തൂണുകൾ ഡാറ്റ വിതരണക്കാർക്ക് വ്യവസ്ഥകൾക്കനുസൃതമായി വാടകക്ക് നൽകാമെന്ന് കെ.എസ്.ഇ.ബി ലിമിറ്റഡിെൻറ രൂപവത്കരണ രേഖയിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. 2002 ഒക്ടോബറിലും 2020 ഫെബ്രുവരിയിലും നേരത്തെ ജിയോ കമ്പനിയുമായി ബോർഡ് കരാറിലേർപ്പെട്ടിരുന്നു. 2020 ഫെബ്രുവരിയിലാണ് കെ ഫോൺ ഒപ്റ്റിക്കൽ ഫൈബർ കേബിളിടുന്നതിെൻറ ഭാഗമായി സ്വകാര്യ കമ്പനികൾക്ക് തൂണുകൾ വാടകക്ക് നൽകുന്നത് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറങ്ങിയത്. കെ ഫോൺ വഴി സ്ഥാപിക്കപ്പെടുന്ന ഫൈബർ കേബിളുകൾ കൂടിയ വാടകയിൽ ഭാവിയിൽ നൽകാമെന്ന ലക്ഷ്യവും കമ്പനിക്ക് ഉണ്ടായിരുന്നു. എന്നാൽ, കെ ഫോൺ ഫൈബർ ഇടുന്ന പ്രവൃത്തിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
20 ലക്ഷം പേർക്ക് സൗജന്യ ഇൻറർനെറ്റ് ലക്ഷ്യമിട്ട് 47,000 കിലോ മീറ്റർ നീളത്തിൽ ഫൈബർ വലിക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ പ്രവൃത്തി 11,000 കിലോ മീറ്ററിലെത്തി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. കോവിഡിന് പുറമെ കേബിൾ ഇടുന്നതിലെ മാർഗതടസ്സങ്ങളും കെ ഫോണിന് വിനയായി. ഇൗ അനിശ്ചിതാവസ്ഥ കണക്കിലെടുത്താണ് വീണ്ടും തൂണുകൾ വാടകക്ക് നൽകാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.