നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം: രണ്ട് ബോട്ടുകൾ പിടികൂടി
text_fieldsപിടികൂടിയ ബോട്ടുകൾ
എറിയാട്: നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്ത് പിഴ ചുമത്തി. മാല്യങ്കര കോഴിക്കൽ വീട്ടിൽ അജീഷ്കുമാറിന്റെ ‘സന്ധ്യ’ മുനമ്പം പള്ളിപ്പുറം കുരിശിങ്കൽ വീട്ടിൽ രതീഷിന്റെ ‘സെന്റ് സ്തെഫാനോസ്’ എന്നീ ബോട്ടുകളാണ് പിടികൂടിയത്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ഡോ. സി. സീമയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ആഴക്കടലിലും തീരക്കടലിലും നടത്തിയ മിന്നൽ പരിശോധനയിലാണ് നിരോധിക്കപ്പെട്ട, കണ്ണി വലുപ്പം കുറഞ്ഞ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിവന്ന ബോട്ടുകൾ പിടിയിലായത്. മത്സ്യസമ്പത്ത് നശിപ്പിക്കുകയും കടലിലെ ആവാസ വ്യവസ്ഥ തകർക്കുകയും ചെയ്യുന്ന രീതിയാണ് കണ്ണി വലുപ്പം കുറഞ്ഞ വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിക്കുന്ന യാനങ്ങളെ പിടിച്ചെടുക്കുന്നതിന് ആഴക്കടലിലും തീരക്കടലിലും പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക നിർദേശം നല്‍കിയിരുന്നു. ബോട്ടുകളിൽ ഉപയോഗിച്ചിരുന്ന കണ്ണി വലുപ്പം കുറഞ്ഞ വലകളും പിടിച്ചെടുത്തു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കേസെടുത്ത് ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് 3,33,600 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത വല ഉപയോഗിച്ചതിന് രണ്ടു ബോട്ടുകൾക്കും 2.5 ലക്ഷം വീതം പിഴയും ചുമത്തി.
ബോട്ടുകളിൽ നിന്ന് കണ്ടെടുത്ത 5000 കിലോ ചെറുമത്സ്യങ്ങൾ ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ കടലിൽ ഒഴുക്കി. അഴീക്കോട് മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ഇ. സുമിത, മെക്കാനിക് ജയചന്ദ്രൻ, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഉദ്യോഗസ്ഥരായ വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു എന്നിവര്‍ നേതൃത്വം നല്കി.
സീറെസ്ക്യൂ ഗാർഡ്മാരായ ഷിഹാബ്, കൃഷ്ണപ്രസാദ്, റഫീഖ്, ബോട്ട് സ്രാങ്ക് ദേവസി, എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും പ്രത്യേക പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൽ മജീദ് പോത്തനൂരാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

