ടവർകുഴി വെള്ളാറ്റഞ്ഞൂർ ചെറുക്കുന്നിലെ കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ
text_fieldsമണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്ന വേലൂർ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂർ ചെറുക്കുന്ന് നഗറിലെ കുടുംബങ്ങൾ
വേലൂർ: പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂർ ചെറുക്കുന്ന് പട്ടികജാതി നഗറിലെ കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ഉയർന്ന സ്ഥലത്ത് മൊബൈൽ ഫോൺ ടവർ നിർമാണത്തിനായി വലിയ കുഴിയെടുത്തതാണ് ആശങ്കക്ക് കാരണം. കോളനിയിലെ രണ്ട് കുടിവെള്ള ടാങ്കുകളും ഭീഷണിയിലാണ്. വാർഡ് മെംബറുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. മണ്ണൊലിപ്പ് സാധ്യത നിലനിൽക്കുന്ന പ്രദേശത്ത് വലിയതോതിലുള്ള മണ്ണെടുപ്പും ആഴത്തിൽ കുഴിയെടുത്തതും പ്രദേശവാസികളിൽ ആശങ്കക്കിടയാക്കിയിരിക്കുകയാണ്.
മൂന്നാം വാർഡിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി 50 വർഷം മുമ്പ് നിർമിച്ച വലിയ ടാങ്കും രണ്ട്, മൂന്ന്, നാല് വാർഡുകളിലേക്ക് പഞ്ചായത്ത് ജലവിതരണത്തിനായി സ്ഥാപിച്ച ടാങ്കും മണ്ണെടുത്തതിനെ തുടർന്ന് അപകട ഭീഷണി നേരിടുകയാണ്. കുടിവെള്ള ടാങ്കുകളോട് ചേർന്നാണ് മണ്ണെടുത്ത് വലിയ കുഴി ഉണ്ടാക്കിയത്. ഇതിനെതിരെ അധികൃതർക്ക് പരാതി നൽകിയിട്ടും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നില്ലെന്ന് വാർഡ് മെംബർ ജനാർദനൻ പറഞ്ഞു. പഞ്ചായത്തിൽ പരാതിപ്പെട്ടപ്പോൾ കുഴി മണ്ണിട്ട് നികത്താനാണ് പ്രസിഡന്റ് നിർദേശം നൽകിയതെന്നും ഇതിന് ശ്രമിച്ചപ്പോൾ സ്ഥലം ഉടമയുടെ പരാതി പ്രകാരം പോലീസ് തടഞ്ഞെന്നും വാർഡ് മെംബർ പറഞ്ഞു.
ടവർ നിർമാണത്തിനായി എടുത്ത കുഴി മണ്ണിട്ട് നികത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് പ്രദേശവാസികളെ പൊലീസ് അറിയിച്ചിട്ടുണ്ട്. പഞ്ചായത്തിലും ജില്ല കലക്ടർക്കും റവന്യൂ വകുപ്പിലും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം തരണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കലക്ടറെ സമീപിക്കുവാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

