വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമാണം: ജനസേവന കേന്ദ്രം ഉടമ അറസ്റ്റിൽ
text_fieldsഅരിമ്പൂർ: വില്ലേജ് ഓഫിസിൽനിന്നുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് എന്ന വ്യാജേന വരുമാന സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ സ്വകാര്യ ജനസേവന കേന്ദ്രം ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അരിമ്പൂർ എൻ.ഐ.ഡി റോഡിലെ ജനസേവന കേന്ദ്രം ഉടമ മണലൂർ സ്വദേശി ഹരീഷാണ് (34) അറസ്റ്റിലായത്.
നേരത്തേ മനക്കൊടിയിൽ താമസിച്ചിരുന്ന കൊട്ടേക്കാട് സ്വദേശിയായ 83കാരിക്കാണ് വ്യാജമായി വരുമാന സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയത്. പെൻഷൻ ആവശ്യാർഥമാണ് അക്ഷയ കേന്ദ്രമെന്ന് തെറ്റിദ്ധരിച്ച് ഇവർ സ്വകാര്യ ജനസേവന കേന്ദ്രത്തെ സമീപിച്ചത്.
തുടർന്ന് ഇവിടെനിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് പെൻഷൻ ആവശ്യത്തിന് വേണ്ടി അരിമ്പൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ സമർപ്പിച്ചു. പഞ്ചായത്തിന്റെ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. അരിമ്പൂരിലെ അംഗൻവാടി ജീവനക്കാരിക്ക് 2022 നവംബറിൽ നൽകിയ വരുമാന സർട്ടിഫിക്കറ്റാണ് കമ്പ്യൂട്ടറിൽ തിരുത്തി വയോധികക്ക് നൽകിയതെന്ന് പരിശോധനയിൽ കണ്ടെത്തി.
സംഭവത്തിൽ അരിമ്പൂർ പഞ്ചായത്ത് സെക്രട്ടറി പരക്കാട് വില്ലേജ് ഓഫിസർക്ക് രേഖാമൂലം പരാതി നൽകിയതോടെ വില്ലേജ് ഓഫിസർ അന്തിക്കാട് പൊലീസിനെ സമീപിച്ചു. കേസെടുത്ത അന്തിക്കാട് പൊലീസ് ജനസേവന കേന്ദ്രത്തിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും പ്രിന്ററും കസ്റ്റഡിയിലെടുക്കുകയും ഉടമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്തിക്കാട് എസ്.എച്ച്.ഒ പി.കെ. ദാസ്, എസ്.ഐമാരായ എ. ഹബീബ്, സി. ഐശ്വര്യ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാജ രേഖ ചമച്ചതിന് സെക്ഷൻ 465, 468, 471 വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.
വില്ലേജ് സംബന്ധമായ ഇ -ഡിസ്ട്രിക് സർട്ടിഫിക്കറ്റുകൾ വാണിജ്യപരമായി നൽകാൻ സർക്കാറിന്റെ ഐ.ടി മിഷന് കീഴിലുള്ള അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണ് അനുമതി. സ്വകാര്യ ജനസേവന കേന്ദ്രങ്ങളിൽ പൊതുജനങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.