കുഞ്ഞിനെ നിലത്തടിച്ചു കൊന്ന പിതാവിന് ജീവപര്യന്തം
text_fieldsആനന്ദൻ (സൽമാൻ)
എരുമപ്പെട്ടി: സ്വന്തം കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തമിഴ്നാട് ഡിണ്ടികൽ ജില്ലയിലെ അരശനംപട്ടി സ്വദേശി ആനന്ദനെ (സൽമാൻ -42) ആണ് തൃശൂർ ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി 26ന് എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വേലൂർ പഞ്ചായത്തിലെ കിരാലൂരിലാണ് കേസിനാസ്പദമായ സംഭവം.
ഐക്യനഗർ കോളനിയിലുള്ള വാടകവീട്ടിൽവെച്ചുണ്ടായ കുടുംബ വഴക്കിനെ തുടർന്ന് പ്രതി മൂന്ന് വയസ്സുള്ള ആൺകുട്ടിയെ കാലിൽ പൊക്കി തല തറയിൽ അടിച്ചു. തലയിൽ ഗുരുതര പരിക്കേറ്റ കുട്ടി പിന്നീട് ആശുപത്രിയിൽ മരിച്ചു.
എരുമപ്പെട്ടി എസ്.ഐ കെ.വി. വനിൽകുമാർ രജിസ്റ്റർ ചെയ്ത കേസിൽ കുന്നംകുളം പൊലീസ് ഇൻസ്പെക്ടർ രാജേഷ് കെ. മേനോൻ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. കെ.ബി. സുനിൽകുമാർ, അഡ്വ. ലിജി മധു എന്നിവർ ഹാജരായി.