യുവാക്കളെ കിട്ടിയില്ല; വയോധികനോട് പൊലീസ് കലി തീർത്തെന്ന്
text_fieldsഅണ്ടത്തോട്: യുവാക്കളെ പിടികൂടാൻ പിന്നാലെ ഓടി പരാജയപ്പെട്ട പൊലീസുകാർ വീട്ടുപറമ്പിൽ വെറുതെനിന്ന വയോധികനോട് കലി തീർത്തതായി പരാതി. പെരിയമ്പലം തെക്കൂട്ട് സ്വാമി (71) ആണ് വടക്കേക്കാട് പൊലീസ് മർദിച്ചതായി ആരോപിച്ച് കുന്നംകുളം എ.സി.പിക്ക് പരാതി നൽകിയത്.
ഇദ്ദേഹം കവിളത്തും കണ്ണിനും നീരുവന്ന നിലയിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ട് 6.15ഓടെയാണ് സംഭവം. സ്വന്തം വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികൻ പറമ്പ് അടിച്ചു വൃത്തിയാക്കുകയായിരുന്നു. സംഭവ സമയം പറമ്പിലൂടെ രണ്ടു ചെറുപ്പക്കാർ ഓടിപ്പോവുകയും അവർക്ക് പിന്നാലെ രണ്ട് പൊലീസുകാർ ഓടിവരുകയും ചെയ്തു.
ചെറുപ്പക്കാർ എവിടേക്കാണ് പോയതെന്ന ചോദ്യത്തിന് അവർ പോയ ദിശ കാണിച്ച് കൊടുത്തു. ഇവരെ പിന്തുടർന്ന പൊലീസിന് പക്ഷേ പിടികൂടാനായില്ല. തുടർന്ന് തിരിച്ച് വരുന്ന പൊലീസുകാർ മുറ്റത്തു നിർത്തിയിട്ട ബൈക്ക് ആരുടേതാണെന്ന് ചോദിച്ച് മുഖത്ത് അടിച്ചുവെന്ന് ഇയാൾ പറയുന്നു. അടിയുടെ ശക്തിയിൽ വീണതായും തൊട്ടടുത്ത പറമ്പിൽ കളിക്കുന്നവരോട് വിവരം പറഞ്ഞതനുസരിച്ച് മകനെ വിളിച്ചു വരുത്തിയാണ് താലൂക്ക് ആശുപത്രിയിലെത്തിയതെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

