'സാംസ്കാരിക ഉന്നത സമിതി' കടലാസിലൊതുങ്ങി; സമിതി നിർദേശങ്ങൾ ഒന്നുപോലും നടപ്പായില്ല
text_fieldsതൃശൂർ: സാംസ്കാരിക സ്ഥാപനങ്ങളുടെ ഏകോപനവും സമന്വയവും സാധ്യമാക്കാനും നയരൂപവത്കരണത്തിൽ ഉപദേശം നൽകാനും രൂപവത്കരിച്ച 'സാംസ്കാരിക ഉന്നത സമിതി' കടലാസിലൊതുങ്ങി. കോടികൾ ചെലവിട്ടിട്ടും സമിതി സമർപ്പിച്ച നിർദേശങ്ങൾ ഒന്നുപോലും നടപ്പായില്ല. സെക്രട്ടറിക്ക് കേരള സംഗീത നാടക അക്കാദമിയുടെ അധിക ചുമതല നൽകിയതോടെ പ്രവർത്തനം സ്തംഭിക്കുകയായിരുന്നു. സമിതി തുടരണോ എന്ന കാര്യത്തിൽ നൂറുദിനം പിന്നിട്ട രണ്ടാം പിണറായി സർക്കാർ ഇനിയും നയപരമായി തീരുമാനമെടുത്തിട്ടില്ല.
2018ലാണ് സാംസ്കാരിക വകുപ്പ് മുൻമന്ത്രി എ.കെ. ബാലെൻറ അഡീഷനൽ ൈപ്രവറ്റ് സെക്രട്ടറിയായിരുന്ന ഡോ. പ്രഭാകരൻ പഴശ്ശിയെ സെക്രട്ടറിയാക്കിയും സാംസ്കാരിക മന്ത്രി അധ്യക്ഷനായും വകുപ്പ് സെക്രട്ടറി ഉപാധ്യക്ഷനായും സമിതി രൂപവത്കരിച്ചത്. എല്ലാ സാംസ്കാരിക സ്ഥാപനങ്ങളുടെയും സെക്രട്ടറിമാരും സാംസ്കാരിക രംഗത്തുനിന്നുള്ള രണ്ടുപേരും ഉൾപ്പെട്ട സമിതിയുടെ കാലാവധി നിശ്ചയിച്ചത് അഞ്ചുവർഷമായിരുന്നു. സംവിധായകൻ രഞ്ജി പണിക്കരും പു.ക.സ ജനറൽ സെക്രട്ടറി അശോകൻ ചരുവിലുമായിരുന്നു സാംസ്കാരിക രംഗത്തുനിന്നുള്ള പ്രതിനിധികൾ.
സമിതി രൂപവത്കരിച്ചതിന് പിന്നാലെയാണ് സി.പി.എമ്മിനകത്തും പു.ക.സ ക്കകത്തും വിഷയം ചർച്ചക്ക് വന്നത്. നിലവിലെ സാംസ്കാരിക സ്ഥാപനങ്ങൾക്ക് മൂക്കുകയറിടാനും അധികാരം കവരാനുമുള്ളതാണ് സമിതി എന്ന ആരോപണം ആദ്യമുയർത്തിയത് പു.ക.സയാണ്. വൈകാതെ ഇത്തരം കേന്ദ്രീകൃത സമിതികൾ ഇടത് നയത്തിന് എതിരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും വിലയിരുത്തി. എന്നാൽ, രൂപവത്കരിച്ച സ്ഥിതിക്ക് സമിതിയെ തുടരാനനുവദിക്കാമെന്നായിരുന്നു അന്തിമ തീരുമാനം. സാംസ്കാരിക നയത്തിെൻറ കരട് രൂപവത്കരിക്കുകയും സാംസ്കാരിക സ്ഥാപനങ്ങളുടെ ഗ്രാൻറ് സംബന്ധിച്ച മാനദണ്ഡം തയാറാക്കുകയും ചെയ്തെങ്കിലും സമിതിയുടെ രേഖകൾക്ക് സാംസ്കാരിക ഉന്നത സമിതി കൗൺസിലിെൻറ അംഗീകാരം പോലും ലഭിച്ചില്ല.
സാംസ്കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിക്കാനുള്ള ചുമതല എന്ന പ്രാഥമിക ലക്ഷ്യം പോലും സാംസ്കാരിക സ്ഥാപന അധ്യക്ഷന്മാരുടെ എതിർപ്പിൽ നിർവഹിക്കാനായില്ല. ഇതിനിടെ സമിതിക്ക് തുക അനുവദിക്കുന്നതും വെട്ടിക്കുറച്ചു. ആദ്യവർഷം സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചത് തുടർവർഷങ്ങളിൽ 48ഉം 38ഉം ലക്ഷമായി ചുരുങ്ങി. മൂന്നുവർഷമെത്തിയിട്ടും എട്ടുതവണ മാത്രമാണ് സമിതി യോഗം കൂടിയത്. ഒരു വിശേഷാൽ പ്രതി ഉൾപ്പെടെ മൂന്ന് ലക്കങ്ങളിലായി 'സാംസ്കാരിക കേരളം' എന്ന ബുള്ളറ്റിൻ ഇറക്കുക മാത്രമായിരുന്നു വർഷം മുമ്പുവരെ ഒടുവിൽ സമിതി ചെയ്ത പ്രധാന പ്രവർത്തനം. സെക്രട്ടറിയായിരുന്ന പ്രഭാകരൻ പഴശ്ശിക്ക് സംഗീത നാടക അക്കാദമിയുടെ അധിക ചുമതല ലഭിച്ചതോടെ അതും നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.