കോവിഡ് രോഗി മരിച്ചു; ചികിത്സ നിഷേധിച്ചെന്ന് പരാതി
text_fieldsവാടാനപ്പള്ളി: ശ്വാസതടസ്സത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കോവിഡ് ബാധിതനായ യുവാവ് മരിച്ചു. ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചെന്ന് പരാതി. വാടാനപ്പള്ളി ശ്മശാനത്തിനടുത്ത് കിഴക്കൻ വീട്ടിൽ വാസുവിെൻറ മകൻ സുബിൻ (32) ആണ് മരിച്ചത്.
കോവിഡ് ബാധിച്ച സുബിനും കുടുംബാംഗങ്ങളും വീട്ടിൽ കഴിയുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശ്വാസതടസ്സം നേരിട്ട സുബിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും വളൻറിയർമാരും ചേർന്ന് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞ സുബിന് ഓക്സിജനും ചികിത്സയും നൽകണമെന്ന് കൂടെ വന്നവർ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലത്രെ. 20 മിനിറ്റോളം കാത്തുനിന്നിട്ടും ചികിത്സ നൽകാൻ തയാറായില്ലെന്നാണ് പരാതി.
യുവാവിനെ പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതർക്കെതിരെ പരാതി ഉയർന്നതോടെ വാടാനപ്പള്ളി പൊലീസെത്തി വീട്ടുകാരിൽനിന്ന് മൊഴിയെടുത്തു. അതേസമയം, രോഗിയെ മരിച്ച ശേഷമാണ് കൊണ്ടുവന്നതെന്നും മരണം സ്ഥിരീകരിക്കണമെന്നാണ് കൂടെ വന്നവർ ആവശ്യപ്പെട്ടതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.ഗണേശ മംഗലത്തെ വർക്ക്ഷോപ്പ് ജീവനക്കാരനാണ് സുബിൻ. മാതാവ്: മണി. സഹോദരങ്ങൾ: സുമൻ, സുമോദ്, സുമേഷ്, സുമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.