കോർപറേഷൻ: കോൺഗ്രസ് സ്ഥിരം സമിതി അധ്യക്ഷർ നാളെ രാജിവെക്കും
text_fieldsതൃശൂർ: കോർപറേഷനിൽ കോൺഗ്രസിന്റെ സ്ഥിരംസമിതി അധ്യക്ഷർ ചൊവ്വാഴ്ച രാജിവെക്കും. മുൻ ധാരണയിൽ മാറ്റമില്ലെന്നും എല്ലാവരും സ്ഥാനമൊഴിയുമെന്നും ഡി.സി.സി നേതൃത്വവും കോർപറേഷൻ പാർലമെന്ററി പാർട്ടി നേതൃത്വവും അറിയിച്ചു. അതേസമയം, സ്ഥിരംസമിതി ചെയർമാന്മാരുടെ രാജിക്കൊപ്പം പ്രതിപക്ഷ കക്ഷി നേതാവിനെയും മാറ്റണമെന്ന ആവശ്യമുയർത്തി കൗൺസിലർമാരിലെയും പാർട്ടി നേതൃത്വത്തിലെയും ഒരുവിഭാഗം രംഗത്തെത്തി.
ചെയർമാൻ സ്ഥാനത്തിനായി സീനിയർ കൗൺസിലർമാരും രംഗത്തെത്തിയിട്ടുണ്ട്. കോർപറേഷൻ ചരിത്രത്തിലാദ്യമായി എൽ.ഡി.എഫ് ഭരണസമിതിയുടെ തുടർഭരണം ലഭിക്കാനിടയായിട്ടും ശക്തമായ പ്രതിപക്ഷ പ്രവർത്തനമില്ലാത്തതും ഏകോപനമില്ലെന്ന വിമർശനവുമാണ് പ്രതിപക്ഷ കക്ഷി നേതാവിനെ മാറ്റാൻ ആവശ്യമുയരാൻ കാരണം.
സാധാരണയായി ജില്ല പഞ്ചായത്തിലും കോർപറേഷനിലും എ, ഐ ഗ്രൂപ്പുകൾ പങ്കിട്ടാണ് എടുക്കുക. എന്നാൽ, അഞ്ചുപേർ മാത്രമുള്ള ജില്ല പഞ്ചായത്തിൽ എ ഗ്രൂപ്പിലെ ജോസഫ് ടാജറ്റ് ആണ് പ്രതിപക്ഷ കക്ഷി നേതാവ്. 23 അംഗങ്ങളുള്ള കോർപറേഷനിൽ എ ഗ്രൂപ്പിലെ തന്നെ രാജൻ പല്ലൻ ആണ് പ്രതിപക്ഷ കക്ഷി നേതാവ്. നിരവധി സാഹചര്യങ്ങളുണ്ടായിട്ടും അവിശ്വാസപ്രമേയം പരാജയപ്പെട്ടതും ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാവാത്തതും പരാജയമാണെന്ന ആക്ഷേപമാണ് കൗൺസിലർമാരും പാർട്ടിയിലെ ഒരു വിഭാഗവും ഉയർത്തുന്നത്.
എന്നാൽ, പാർട്ടി പുനഃസംഘടനയെ തുടർന്നുതന്നെ കടുത്ത തർക്കം നിലനിൽക്കെ പുതിയ വിവാദത്തിനായി നിലവിൽ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് ഡി.സി.സി നേതൃത്വം. ജോൺ ഡാനിയേൽ (നഗരാസൂത്രണം), എൻ.എ. ഗോപകുമാർ (വിദ്യാഭ്യാസം), ലാലി ജയിംസ് (ക്ഷേമകാര്യം) എന്നിവരാണ് ചൊവ്വാഴ്ച സ്ഥാനമൊഴിയേണ്ടത്. മൂന്ന് സ്ഥാനത്തേക്കും അവകാശവാദവുമായി ജയപ്രകാശ് പുവത്തിങ്കൽ, കെ. രാമനാഥൻ, ശ്യാമള മുരളീധരൻ, ഇ.വി. സുനിൽ രാജ്, മുകേഷ് കുളപറമ്പിൽ എന്നിവരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതിൽ മുകേഷ് ഒഴികെ മറ്റുള്ളവരെല്ലാം ഐ ഗ്രൂപ്പുകാരാണ്. കൂടുതൽ തവണ കൗൺസിലറായവരാണ് തങ്ങളെന്നാണ് അവകാശവാദം.
എന്നാൽ, എ, ഐ ഗ്രൂപ്പടിസ്ഥാനത്തിലാണ് നിലവിൽ സ്ഥിരം സമിതി ചെയർമാന്മാരെന്നും ആ നിലയിൽ പങ്കുവക്കണമെന്നുമാണ് മറുവിഭാഗം ആവശ്യപ്പെടുന്നത്. അതേസമയം, മാറണമെന്നാണ് ധാരണയെങ്കിലും ചിലർ മാറുന്നത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. അങ്ങനെയെങ്കിൽ ഇത് തർക്കത്തിലേക്ക് വഴിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.